പെരുമ്പാവൂരിലെ ദലിത് വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി ചൊവ്വാഴ്ച ആരോപിച്ചു.
ജിഷാ വധക്കേസിലെ അന്വേഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയോഗിച്ച ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ടിൽ അന്വേഷണത്തിന്റെ ശാസ്ത്രീയരീതികൾ അട്ടിമറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. 'തന്നെ ഭീഷണിപ്പെടുത്തിയ ഒരു അയൽക്കാരനെക്കുറിച്ച് ഇര മുൻപ് പരാതി നൽകിയിട്ടുപോലും, പൊലിസ് നിഷ്‌ക്രിയരായിരുന്നു.' ന്യൂ ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ മനേകാഗാന്ധി ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങിയായിരുന്നു പൊലിസ് നടപടികൾ. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വൈകിപ്പിക്കുകയും ചെയ്തു- മന്ത്രി പറഞ്ഞു.
കൃത്യം നടന്ന് പത്തുദിവസത്തോളം സംഭവസ്ഥലം പൊലിസ് മുദ്ര വെച്ചില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിഡിയോവിൽ റിക്കോർഡ് ചെയ്യപ്പെടുകയുമുണ്ടായില്ല- വനിതാ കമ്മിഷന്റെ റി്‌പ്പോർട്ടിൽ പറയുന്നു.