തൃശൂർ പൂരം കാണാനെത്തിയ സ്വരാജ് റൗണ്ടിൽ തിങ്ങിക്കൂടിയ വലിയ ജനക്കൂട്ടത്തെ മറികടന്ന് പോകുന്ന ഏതൊരാളും കൈനോക്കി ഭാവി പ്രവചിക്കുന്നവരുടെ ക്ഷണം കേൾക്കാതെ പോകില്ല. എന്റെ സമീപത്തുകൂടി കടന്നുപോകുന്നവരിൽ ചിലരെല്ലാം അതിനോട് പ്രതികരിക്കുന്നുണ്ട്. ചിലപ്പോൾ കൗതുകത്താൽ, ചിലപ്പോഴൊക്കെ തങ്ങളുടെ രഹസ്യങ്ങൾ നാലാൾ കേൾക്കെ ഉറക്കെ പറയുന്നതിലുള്ള വൈമുഖ്യത്തോടെ. എല്ലായ്‌പോഴും സന്ദേഹികളായ ചിലർ താല്പര്യമില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ധൃതിയിൽ നടന്നുപോകുകയും ചെയ്യുന്നു. പൂരപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യമായ ഹസ്തരേഖാ വിദഗ്ധർ എന്റെ നേർക്കും ഉറക്കെ ക്ഷണം നീട്ടുകയാണ്. കുറവസമുദായക്കാരാണ് ഇത് കേരളത്തിൽ ഒരു പാരമ്പര്യത്തൊഴിലായി കൊണ്ടുനടക്കുന്നത്.