
2011-ലാണ് പൊലിസ് ഡിപ്പാർട്ട്‌മെന്റ് മുൻകൈയെടുത്ത് ജയിൽവാസമനുഭവിക്കുന്നവർ വിയ്യൂർ ജയിലിൽ ഭക്ഷണ നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. ഭക്ഷണസാധനങ്ങൾ വില്ക്കുന്നതിനായി ജയിലിന് മുൻവശത്തായി കൗണ്ടർ ആരംഭിക്കുകയും ചെയ്തു. തടവുകാരിൽ ആത്മവിശ്വാസം വളർത്തുകയായിരുന്നു ഉദ്ദേശ്യം.
ചപ്പാത്തിയും കറിയും ഉണ്ടാക്കുന്ന യൂണിറ്റുകളായിട്ടായിരുന്നു തുടക്കം. കൃത്യമായി വട്ടമൊത്ത ചപ്പാത്തികൾ ജയിലിൽ ഉൽപാദിപ്പിച്ച് ആദ്യമായി വില്പനക്കെത്തിയത് അഞ്ചുവർഷങ്ങൾക്ക് മുൻപാണ്. മിതമായ വിലയിൽ ലഭ്യമാകുന്നത് എന്ന ഖ്യാതി ഇതിനകം ഫ്രീഡം എന്ന ബ്രാന്റ് നാമത്തിൽ അറിയപ്പെടുന്ന ഈ വിഭവം നേടിക്കഴിഞ്ഞു.
ജില്ലയിൽ 15 വിപണനശാലകൾ കൂടി ആരംഭിച്ച് പൊലിസ് ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ ഒരു ചുവട് കൂടി മുന്നോട്ട് വെയ്ക്കാനുളള തീരുമാനത്തിലാണ്. എന്നാൽ ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ. പദ്ധതിക്ക് മൂർത്തരൂപമായിട്ടില്ല. ജയിലിലെ 800 തടവുകാരിൽ 60-ലധികം പേർ ഭക്ഷണ നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നു. ഒരു ചപ്പാത്തി യൂണിറ്റിൽ നിന്ന് ചിക്കൻ ബിരിയാണി, ബേക്കറി ഇനങ്ങൾ, ഇഡ്ഡലി തുടങ്ങിയ ഉൽപാദിപ്പിക്കുന്ന നിരവധി യൂണിറ്റുകളായി അത് വൈവിധ്യവൽക്കരിക്കപ്പെട്ടു. ശരാശരി 30,000 ചപ്പാത്തികളാണ് ദിനേന കൗണ്ടറിൽ വിറ്റുകൊണ്ടിരിക്കുന്നത്.
മോചനത്തിന് ശേഷവും തുടരാനിടയുള്ള സമൂഹത്തോടുള്ള വെറുപ്പ് ഒഴിവാക്കുന്നതിന് കൂടിയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ' തടവുകാരുടെ മനസ്ഥിതി മാറ്റുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ സംരംഭം ഞങ്ങൾ തുടങ്ങിവെയ്ക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഇത് വിജയകരമായി ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത ഞങ്ങൾക്ക് സംരംഭവുമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നു..' ജയിൽ സൂപ്രണ്ട് എസ്.സന്തോഷ് പറയുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന ജയിൽപ്പുള്ളികളുടെ കുടുംബങ്ങളായിരിക്കും ഈ പുതിയ ഔട്ട്‌ലെറ്റുകളുടെ ഗുണഭോക്താക്കൾ. പ്രത്യേകിച്ചും സ്ത്രീകളായ കുടുംബാംഗങ്ങൾ.
'കുറ്റവാളികളുടെ കുട്ടികൾക്ക് കിട്ടുന്ന വിദ്യാഭ്യാസ ധനസഹായം ഒഴികെ അയാളുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ല. കുടുംബനാഥൻ ജയിലിൽ പോയാൽപിന്നെ കുടുംബനടത്തിപ്പ് മിക്കപ്പോഴും സ്ത്രീകളുടെ ചുമതലയിലായിരിക്കും. പലപ്പോഴും അവർ ഒരു ജോലിയിലും വൈദഗ്ധ്യമുള്ളവരുമായിരിക്കില്ല. അതുകൊണ്ട് കുറ്റവാളികളുടെ കുടുംബാംഗങ്ങളെ കണ്ടെത്തി ഈ ഔട്ട്‌ലെറ്റുകളിൽ തൊഴിൽ നൽകും. അതുവഴി അവർ നല്ലനിലയിൽ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയും..' സന്തോഷ് പറഞ്ഞു.
ജയിലിന്റെ പരിമിതവൃത്തത്തിനപ്പുറത്തേക്ക് സംരംഭം വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി പൊലിസ് വകുപ്പ് പ്രാദേശിക ഭരണകൂടവുമായും കാനറാ ബാങ്കുമായും ചർച്ച നടത്തിവരികയാണ്.
ഇവിടെ ഉൽപാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങളുടെ വില താങ്ങാവുന്നതാണ് എന്ന് മാത്രമല്ല, തുടങ്ങിയതിൽ പിന്നെ വർദ്ധിച്ചിട്ടുമില്ല. ' വില വർധിപ്പിച്ചിട്ടില്ല എന്നതിന് ഞങ്ങളുടെ ഉൽപാദനച്ചെലവ് വർധിച്ചുവെന്നുകൂടി അർത്ഥമുണ്ട്. ഈ സംരംഭത്തിന് യാതൊരു സബ്‌സിഡിയും കിട്ടുന്നില്ല. പോരാത്തതിന് എല്ലാ അസംസ്‌കൃത സാധനങ്ങളും പൊതുകമ്പോളത്തിൽ നിന്ന് വാങ്ങുകയാണ് പതിവും. ഒരു മാസം മൂൻപ് ഞങ്ങൾ ഈ തൊഴിലിൽ ഏർപ്പെടുന്ന തടവുകാരുടെ ചെലവ് ദിവസം 200 രൂപയാക്കി വർധിപ്പിച്ചു. എൺപതുരൂപയാണ് അതുവഴി കൂലിയിനത്തിൽ വർധിച്ചത്..' ജയിൽ സൂപ്രണ്ട് പറഞ്ഞു.
News, views and interviews- Follow our election coverage.
Click TN Election Special
Click Kerala Election Special