മരിച്ചവർക്കും സന്തപ്ത ബന്ധുക്കൾക്കും സഹായമെത്തിക്കുന്ന 'മരണ സംഘങ്ങൾ'

ആളുകൾ ഒരു തെങ്ങ് ഫണ്ടിലേക്ക് സംഭാവനയായി നൽകുന്ന പതിവുണ്ടായിരുന്നു മുൻപൊക്കെ. തെങ്ങിൽ നിന്നുള്ള ആദായം മരണസഹായഫണ്ടിലേക്ക് സ്വരുക്കൂട്ടും
മരിച്ചവർക്കും സന്തപ്ത ബന്ധുക്കൾക്കും   സഹായമെത്തിക്കുന്ന 'മരണ സംഘങ്ങൾ'
മരിച്ചവർക്കും സന്തപ്ത ബന്ധുക്കൾക്കും സഹായമെത്തിക്കുന്ന 'മരണ സംഘങ്ങൾ'
Written by:

ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഗൈഡ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ലോൺലി പ്ലാനറ്റ് കേരളത്തെ ഏറ്റവും മികച്ച ഫാമിലി ഡെസ്റ്റിനേഷൻ ആയി ഈയിടെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ സ്വന്തം നാട് ടൂറിസത്തിന് മാത്രമല്ല മിക്ചച നാട്. മറിച്ച് മെച്ചപ്പെട്ട പാലിയേറ്റീവ് ശ്രദ്ധ ലഭ്യമാക്കുന്ന, മരിക്കാൻ പറ്റിയ നാടായും ഇപ്പോൾ കണക്കാക്കപ്പെടുന്നു.

കേരളത്തിലെ ചില ഗ്രാമങ്ങളിലും നഗരങ്ങളിലും ഹിന്ദു കുടുംബങ്ങളിൽ മരണാനന്തര ചടങ്ങുകൾക്ക്  സഹായമെത്തിക്കുന്ന മരണ സംഘങ്ങളെന്ന് പ്രാദേശികമായി അറിയപ്പെടുന്ന സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?  ഇത്തരം സംഘങ്ങളിലോരോന്നിലും 200-ലൽ പരം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. 

അത്തരം മരണാനന്തരസഹായ സംഘങ്ങളിലൊന്നിന്റെ സെക്രട്ടറിയും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായി വിരമിച്ചയാളുമായ ശ്രീകുമാർ കെ.എസ്  എങ്ങനെയാണ് 55 കൊല്ലം മുൻപ് വടക്കൻ പറവൂരിൽ സംസ്‌കാര ധർമ സഹായ സംഘം രൂപീകൃതമായത് എന്ന് ഓർക്കുന്നു.

' ഈ പ്രദേശത്ത് പണ്ട് ജീവിച്ചിരുന്നത് കയർ തൊഴിലാളികളുടേതടക്കമുള്ള നിരവധി ദരിദ്ര കുടുംബങ്ങളായിരുന്നു. പാവപ്പെട്ടവരായതുകൊണ്ട് കുടുംബത്തിൽ ഒരു മരണം നടന്നാൽ ശവസംസ്‌കാര ചടങ്ങുകൾക്ക് ചെലവു കണ്ടെത്തുക ദുഷ്‌കരമായിരുന്നു. അത്തരമൊരു സന്ദർഭത്തിലാണ് സാമ്പത്തികഭദ്രതയുള്ള കുടുംബാംഗങ്ങൾ അവരെ സഹായിക്കാൻ പണം സ്വരുക്കൂട്ടാൻ സംവിധാനമുണ്ടാക്കുന്നത്. അങ്ങനെയാണ് ഇതിന്റെയെല്ലാം തുടക്കം..' ശ്രീകുമാർ പറയുന്നു.

ആ കാലങ്ങളിൽ അമ്പതുപൈസയായിരുന്നു ഓരോ അംഗത്തിന്റേയും മാസംതോറുമുള്ള സംഭാവന. ആളുകൾ വീട്ടുവളപ്പിലെയോ മറ്റോ ഒരു തെങ്ങ് ഫണ്ടിലേക്ക് സംഭാവനയായി നൽകുന്ന പതിവുണ്ടായിരുന്നു മുൻപൊക്കെ. തെങ്ങിൽ നിന്നുള്ള ആദായം മരണസഹായഫണ്ടിലേക്ക് സ്വരുക്കൂട്ടും. 'അത്തരം തെങ്ങുകൾക്ക് കെട്ടു തെങ്ങ് എന്നൊരു വിളിപ്പേരുമുണ്ടായിരുന്നു. ' അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഏറെ വർഷങ്ങൾക്ക് ശേഷമാണ്  ഈ സംഘത്തിന് ഒരു സംഘടനാ രൂപമുണ്ടാകുന്നത്. കാലം മാറി. സഹായം തേടുന്ന കുടുംബങ്ങൾ ഒരു നിശ്ചിത സംഖ്യ നൽകി അംഗങ്ങളാകേണ്ടതുണ്ട്. വെറും 39 രൂപ മാത്രമായിരുന്നു മുൻ വർഷങ്ങളിൽ അംഗത്വ സംഖ്യ. ഇപ്പോൾ അത് 2000 രൂപയാണ്. 

അംഗങ്ങളായിട്ടുള്ള കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാൽ സംഘം സന്തപ്ത കുടുംബാംഗങ്ങൾക്ക് 8000 രൂപ അവർക്ക് നൽകുന്നു. സംസ്‌കാരച്ചടങ്ങുകൾക്ക് വേണ്ട ഏർപ്പാടുകളുമുണ്ടാക്കുന്നു. എസ്.ഡി.എസ്.എസിന് ഇപ്പോൾ ഒരു ഓഫിസും, രണ്ടോ മൂന്നോ ജീവനക്കാരുമുണ്ട്. 

' ഒരാൾ മരിച്ചാൽ അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ഇനി എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് മനസ്സിൽ ഒരു രൂപമുണ്ടാകുകയില്ല. പ്രത്യേകിച്ചും എന്തെല്ലാം ചടങ്ങുകൾ വേണമെന്ന കാര്യത്തിൽ. അതുകൊണ്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ട ചുമതല ഞങ്ങൾ ഏറ്റെടുക്കുന്നു. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലാകും മുൻപ് സംഘമായിരുന്നു ബന്ധുക്കളെ മരണവിവരമറിയിച്ചിരുന്നത്. പക്ഷേ ഇക്കാലത്ത് പന്തൽ ഉണ്ടാക്കുക, വേണ്ട ഇരിപ്പിടങ്ങളൊരുക്കുക, ചടങ്ങുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ..' ശ്രീകുമാർ തുടർന്നു പറയുന്നു.

മരണം സംബന്ധിച്ച വിവരം സംഘത്തെ അറിയിക്കേണ്ട കാര്യമേയുള്ളൂ. ബാക്കി കാര്യമെല്ലാം സംഘം ശ്രദ്ധിച്ചോളും. 

'മിക്കവാറും സംഘങ്ങൾക്ക് ഒന്നോ രണ്ടോ കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങളാണ് അംഗങ്ങളായുണ്ടാകുക. ഓരോ സംഘത്തിനും ഒരു ജാതി അടിത്തറയുണ്ടാകും. ഈഴവസമുദായത്തിൽ പെട്ടവരാണ് എസ്.ഡി.എസ്.എസ്. അംഗങ്ങൾ. '   ശ്രീകുമാർ വെളിപ്പെടുത്തുന്നു.

തുറവൂരിലെ മരണസഹായ സംഘമാണ് ഈഴവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള മറ്റൊരു സംഘടന. എന്നാൽ എസ്.ഡി.എസ്.എസിനെപ്പോലെ എം.എസ്.എസ്. അംഗത്വഫീസ് ഈടാക്കുന്നില്ല. ' ചെറിയൊരു ഭൂപ്രദേശത്താണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ ഈഴവ കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാൽ അവർക്ക് മരണാനന്തര ചടങ്ങുകൾക്ക് സാമ്പത്തിക സഹായം ആവശ്യമുള്ളപക്ഷം ഞങ്ങൾ അംഗങ്ങളിൽ നിന്ന് ധനശേഖരണം നടത്തുകയും ഞങ്ങളുടെ സേവനം അവർക്ക നൽകുകയും ചെയ്യുന്നു. ഒരു ഓഫിസൊന്നും ഞങ്ങൾക്കില്ലെന്ന് പറയാം. ഏതെങ്കിലും ഒരു അംഗത്തിന്റെ വീട്ടിലാണ് യോഗങ്ങൾ കൂടുക...' എം.എസ്.എസ്. സെ്ക്രട്ടറി കെ.പി. രാജീവൻ പറയുന്നു. 

കാസർകോട്ടെ മണിയാണി സമുദായ കുടുംബങ്ങളിൽ പെട്ട ആരെങ്കിലും മരിച്ചാൽ മരണാനന്തര ചടങ്ങുകൾ നടത്തുന്ന മണിയാണി മരണ സഹായ സമിതി (എം.എം.എസ്.എസ്) ഏഴുവർഷങ്ങൾക്ക് മുൻപേയാണ് രൂപീകരിക്കപ്പെട്ടത്.

'വിവിധ പരിപാടികൾ സംഘടിപ്പിച്ചും, സംഭാവനകൾ  സ്വരുക്കൂട്ടിയും, കൂ്പ്പണുകൾ വിറ്റും, വീടുകളിലുണ്ടാക്കുന്ന ഉൽപന്നങ്ങൾ വിറ്റുമാണ് ഞങ്ങൾ സാമ്പത്തിക സമാഹരണം നടത്തുന്നത്..' എം.എം.എസ്.എസ് പ്രസിഡന്റ് വെള്ളൂപ്പ കൃഷ്ണൻ പറയുന്നു. 

നേരത്തെ തന്നെ മരണാനന്തര ചടങ്ങുകൾക്ക് സഹായം നൽകണമെന്ന അഭ്യർത്ഥനയുമായി ചില പ്രായം ചെന്ന ആളുകൾ സംഘത്തെ സമീപിക്കാറുണ്ട്..' ഒരിക്കൽ ഒരു വൃദ്ധൻ മരിച്ചാൽ തന്റെ ശരീരം ഒരു പ്രത്യേക മാവിൻ ചോട്ടിൽ സംസ്‌കരിക്കണമെന്ന ആവശ്യവുമായി വന്നിരുന്നു. ഞങ്ങൾ അതോർത്തുവെയ്ക്കുകയും അദ്ദേഹം മരിച്ചപ്പോൾ അന്ത്യാഭിലാഷമനുസരിച്ച് ശരീരം സംസ്‌കരിക്കുകയും ചെയ്തു..'  കൃഷണൻ പറയുന്നു.

മാന്യമായാണ് വേർപിരിയുന്ന ആത്മാവിന് വിട നൽകുന്നതെന്ന് ഈ സംഘങ്ങൾ അങ്ങനെ ഉറപ്പുനൽകുന്നു. പരമ്പരാഗതമായി ആചരിച്ചുവരുന്ന ഒരനുഷ്ഠാനവും മരണശേഷം നടക്കാതെ പോകുന്നില്ലെന്നും. ജീവിതത്തിലെ അത്തരമൊരു പ്രയാസകരമായ മുഹൂർത്തത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതിനുമപ്പുറമുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ വിടാതെ, കുടുംബാംഗങ്ങളുടെ ദു:ഖം ലഘൂകരിക്കുന്നതിൽ ഇത്തരം സംഘടനകൾ ഒരുപാട് സഹായകമാകുന്നുണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com