എച്ച്.ഐ.വി ബാധിതയാണ് എന്ന കാരണത്താൽ കോളേജ് പഠനം ഒരുമാസമായി മുടങ്ങിയ കണ്ണൂരിലെ അക്ഷര ഈയാഴ്ച വീണ്ടും കോളേജിലേക്ക്.
വ്യാഴാഴ്ച തനിക്ക് കോളെജിലേക്ക് പോകാനാകുമെന്ന് ജില്ലാ കളക്ടർ പി. ബാല കിരൺ അറിയിച്ചതായി അക്ഷര ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. വിദ്യാർത്ഥികളോട് വിഷയം ചർച്ച ചെയ്യുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമായി വ്യാഴാഴ്ച വരെ കോളേജ് അധികൃതർ സമയം ചോദിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.
എന്നാൽ ഇങ്ങനെയൊരു തീരുമാനമറിയിച്ചുകൊണ്ട് കോളേജിൽ നിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അക്ഷര പറഞ്ഞു.
കോളേജ് ഹോസ്റ്റലിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി 28 മുതൽ അക്ഷരയൂുടെ പഠനം നിലച്ചിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് താമസം പ്രായമായവർക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കുമായുള്ള ഒരിടത്തേക്ക് താമസം മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ജനുവരി 26ന് അക്ഷരയുടെ രണ്ട് അധ്യാപകർ വീട്ടിലെത്തി അക്ഷരയുടെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടുപേർ അക്ഷര എച്ച്.ഐ.വി ബാധിതയാണെന്നത് നിമിത്തം ഹോസ്റ്റൽ വിടുകയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ അക്ഷര പറയുന്നത് ഈ സഹപാഠികൾ മുൻപത്തെ പോലെത്തന്നെയാണ് പിന്നീടും തന്നോട് പെരുമാറിയതെന്നാണ്.