ഫേസ്ബുക്കിൽ കാസർകോട് പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ പോസ്റ്റ് ചെയ്തവയിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായത് സഫിയ വധക്കേസുമായി ബന്ധപ്പെട്ടത്.

Malayalam Tuesday, May 24, 2016 - 11:14

ജുഡീഷ്യറിയ്ക്കും പൊതുജനത്തിനുമിടയിലുള്ള അകലം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാസർകോട് പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂർ സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി മാതൃക തീർക്കുന്നു.

ഷുക്കൂർ തന്റെ ഫേസ്ബുക്ക് പേജിൽ കോടതി നടപടികളുടെയും വിചാരണകളുടെയും വിധികളുടെയും വിശദാംശങ്ങൾ പോസ്റ്റ് ചെയ്താണ് കോടതി നടപടികളിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കുന്നത്.

ഇതുവരെ ഏതാണ്ട് 60 കേസുകളുടെ വിശദാംശങ്ങൾ തന്റെ പേജിൽ ഷുക്കൂർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലിടപെടുന്നവരുടെ ശ്രദ്ധ അതുവഴി ആകർഷിക്കുകയും ചെയ്തു.

ഒരു കോടതിമുറിക്കുള്ളിൽ എന്തുസംഭവിക്കുന്നു എന്നത് സംബന്ധിച്ച് മിക്കവരും അജ്ഞരാണ് എന്നും ഈ അജ്ഞതയാണ് ജുഡീഷ്യറിയ്ക്കും ജനങ്ങൾക്കുമിടയിൽ അകലം വർധിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ഈ അകലം കുറയ്ക്കുകയാണ് തന്റെ ലക്ഷ്യം. അതിന് ഫേസ്ബുക്ക് എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തുന്നു-ഷുക്കൂർ പറയുന്നു.

മിക്കപ്പോഴും ഈ കേസുകളെക്കുറിച്ച് ജനങ്ങളറിയുന്നത് മാധ്യമറിപ്പോർട്ടുകളിലൂടെയാണ്. അതാകട്ടെ പലപ്പോഴും കൃത്യതയില്ലാത്തവയും-ഷുക്കൂർ കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നന്നായി അറിയാൻ ഈ ഉദ്യമം സഹായിക്കും.

തന്റെ പോസ്റ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു ഉപാധിയായി വർത്തിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു നേട്ടം.

' ഈ പോസ്റ്റുകൾ ജനങ്ങൾ വായിക്കുമ്പോൾ ഒരു പ്രത്യേക കേസിൽ പ്രതിക്ക് എന്ത് ശിക്ഷയാണ് കിട്ടിയതെന്ന് അവർ മനസ്സിലാക്കും. ഇത് തങ്ങൾ അതുപോലൊരു കുറ്റകൃത്യം ചെയ്താൽ ഇങ്ങനെയൊരു ശിക്ഷ കിട്ടുമെന്ന ധാരണ അവരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കും..'  

കുറ്റവാളികളിൽ കൂടുതൽ പേരും 18നും 30നുമിടയ്ക്ക് പ്രായമുള്ളവരാണ്. അവർ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുമാണ്. അവർ ഈ പോസ്റ്റുകൾ വായിക്കുന്നുവെങ്കിൽ അവർക്ക് നിയമം സംബന്ധിച്ച് കൂടുതൽ വിവരമുണ്ടാകും..' അദ്ദേഹം കൂട്ടിച്ചേർത്തു.

ചില കേസുകൾക്ക് മാധ്യമങ്ങളഇൽ വേണ്ടത്ര പ്രാധാന്യം കിട്ടാറില്ല. അവയാകട്ടെ ഒരു പ്രത്യേക പ്രദേശത്ത് പ്രാധാന്യമുള്ളതുമാകും. ഇതാണ് കാസർകോട് ജില്ലയിലെ ക്രിമിനിൽ കേസുകൾ സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാനുള്ള കാരണങ്ങളിലൊന്ന്.

സഫിയ വധക്കേസിലെ ദിനംപ്രതിയുള്ള കോടതി നടപടികളുടെ വിശദാംശങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായി. പ്രതിക്ക് വധശിക്ഷയാണ് കിട്ടിയത്.

സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി തന്റെ ഉദ്യമം തുടരുമെന്നാണ് ഷുക്കൂർ പറയുന്നത്.