
തുമകൂരു ജില്ലയിലെ ഇക്കൊല്ലത്തെ ശിവരാത്രി നാളിൽ നടന്ന കനൽനടത്തച്ചടങ്ങിലുണ്ടായ അപകടത്തിൽ 70 പേർക്ക് പരുക്ക്. എരിയുന്ന കൽക്കരിയുടെ മുകളിലൂടെ നടക്കുകയാണ് ചടങ്ങ്. നടത്തത്തിനിടയിൽ ഒരാൾ സന്തുലനം നഷ്ടപ്പെട്ട് വീണതിനെ തുടർന്ന് പലർക്കും പൊള്ളലേൽക്കുകയായിരുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്.
തുമകൂരുവിലെ ഹെത്തനഹള്ളിയിലെ ആദിശക്തി മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു തിങ്കളാഴ്ച രാത്രി ചടങ്ങ് നടന്നത്. പിറകിൽ നിന്നവർ പോലും കനലിൽ വീണു.
ഒരാൾ നിലതെറ്റി വീണതിനെത്തുടർന്നുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇരുപതടി വീതിയും 15 അടി നീളവുമുള്ളതും കനൽ നിറച്ചതുമായ ഒരു കുഴിക്ക് മുകളിലൂടെ ഓടുന്നതാണ് ആചാരം. ചൊവ്വാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. ഓടുന്നതിനിടയിൽ ഒരാൾ നിലതെറ്റി വീണു. അയാൾക്ക് പിറകേ വന്നവർ അപകടം മനസ്സിലാക്കി തിരിഞ്ഞോടാൻ ശ്രമിച്ചു. ഇതിനിടയിൽ തിരിഞ്ഞോടിയവരിൽ മറ്റുചിലരും വീഴുകയായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് തുമകൂരു ജില്ലാ ആശുപത്രിയിൽ 58 പേരെ പ്രവേശിപ്പിച്ചതായി അറിയുന്നു. 20 മുതൽ 30 ശതമാനം വരെ പൊള്ളലുകളോടെ ബംഗലൂരു വിക്ടോറിയ ഹോസ്പിറ്റലിൽ 17 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.