സർഫാസി തട്ടിപ്പ്: 21 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമായി

കൊച്ചിയിലെ ബാങ്ക് വായ്പാ മാഫിയയുടെ ഇരകളാണ് ഈ കുടുംബങ്ങൾ
സർഫാസി തട്ടിപ്പ്:  21 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമായി
സർഫാസി തട്ടിപ്പ്: 21 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമായി
Written by:

കൊച്ചി പുതുവൈപ്പിലെ 85-വയസ്സായ ചന്ദ്രമതി അമ്മ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ പരുക്ക് സംഭവിച്ചത് ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതാകുന്നതിലാണ് കലാശിച്ചത്.

ഹൃദ്രോഗിയല്ലെങ്കിലും കാഴ്ച നഷ്ടമാകുന്നതിലും ഹൃദയാഘാതത്തിലും എത്തിച്ചത് തൊട്ടടുത്ത ദേശസാൽകൃത ബാങ്കിലെ ഉദ്യോഗസ്ഥൻമാരുടെ നടപടികളാണ്. അവരുടെ സ്വത്തുപിടിച്ചെടുക്കാൻ അവർ വീട്ടിലെത്തിയത് നൽകിയ നടുക്കമാണ് കൂടൂതൽ ദുരന്തങ്ങൾക്ക് കാരണമായത്.

ബാങ്കിൽ നിന്ന് അവരെടുത്ത 25 ലക്ഷം വായ്പ അവർ തിരിച്ചടച്ചില്ല എന്ന കാരണമാണ് ബാങ്കുദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ നടുക്കമുണർത്തുന്ന മറ്റൊരു കാര്യം അവരിത്രയും വലിയൊരു തുക ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടില്ലായെന്നതാണ്. വെറും 3.5 ലക്ഷം മാത്രമാണ് വായ്പയായിയെടുത്തത്. അതിൽ മിക്കവാറും തവണകളായി അവർ തിരിച്ചടക്കുകയും ചെയ്തു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ചന്ദ്രമതിക്ക് ചെറിയ ഒരു സാമ്പത്തികക്‌ളേശമുണ്ടായി. പ്രദേശത്തെ ഒരുബാങ്കിൽ നിന്നെടുത്ത 30,000 രൂപ തിരിച്ചടക്കുകയായിരുന്നു ആവശ്യം. ഈ സന്ദർഭത്തിൽ ഇബ്രാഹിം എന്ന ഒരാൾ അവരെ സമീപിക്കുകയും ദേശസാൽകൃത ബാങ്കിൽ നിന്ന് വായ്പയെടുത്തുനൽകുന്നതിന് അവരെ സഹായിക്കാമെന്ന് ഏൽക്കുകയും ചെയ്തു. അയാൾ പറഞ്ഞ പ്രകാരം ദളിത് വിഭാഗത്തിൽ പെട്ട ഇവർ നിരവധി രേഖകളിൽ ഒപ്പിട്ടുനൽകുകയും മൂന്ന് സെന്റ് സ്ഥലവും വീടുമടങ്ങുന്ന സ്വത്തിന്റെ ആധാരം കൈമാറുകയും ചെയ്തു.

ഇബ്രാഹിം തന്നെയാണ് മാസത്തവണകൾ ബാങ്കിലടയ്ക്കനെന്ന പേരിൽ അവരിൽ നിന്നും വാങ്ങിക്കൊണ്ടുപോയതെന്നും ചന്ദ്രമതി പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മാത്രമആണ് തന്റെ പേരിൽ ഇബ്രാഹിം 25 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നറിയുന്നത്.

വല്ലാർപാടത്തെ പി.ഡി.രവിക്കും സമാനമായ ഒരു കഥ തന്നെയാണ് പറയാനുള്ളത്. ഒരു മധ്യവർത്തിയുടെ സഹായത്തോടെ നാല് ലക്ഷം രൂപയാണ് രവി സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ചന്ദ്രമതി അമ്മയുടെ കാര്യത്തിലെന്ന പോലെ, സ്വത്തു കണ്ടുകെട്ടാൻ ബാങ്കുദ്യോഗസ്ഥർ വീട്ടുമുറ്റത്തെത്തിയപ്പോൾ മാത്രമാണ് മധ്യവർത്തി തന്റെ പേരിൽ തന്റെ സ്വത്ത് പണയപ്പെടുത്തി 16 ലക്ഷം രൂപയെടുത്തെന്ന വസ്തുത അയാളറിയുന്നത്.

' ഒരു വൈകുന്നേരം ബാങ്കുദ്യോഗസ്ഥർ രണ്ടു മൂന്ന് ജീപ്പ് നിറയെ പൊലിസുകാരുമായെത്തി വീടൊഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു..' രവി താൻ നേരിട്ട ദുരനുഭവം ദ ന്യൂസ്മിനുട്ടുമായി പങ്കുവെച്ചു. 

വായ്പയ്ക്കായി രേഖകളിൽ ഒപ്പിട്ടുനൽകുമ്പോൾ മുളവുകാട്ടെ 65-കാരിയായ ജാനമ്മയ്ക്ക് അറിയുമായിരുന്ന താൻ ഒപ്പിട്ടുനൽകുന്നത് ഒരു വില്പന-പാട്ടം കരാറാണെന്ന്. 

'അവരെനിക്ക് വായ്പയായി 25 ലക്ഷം രൂപ തന്നു. പിന്നീടാണ് ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന വസ്തുത തിരിച്ചറിഞ്ഞത്. എന്റെ സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് ഞാനെന്ന് തെളിയി്ക്കുവാൻ ഇ്‌പ്പോൾ ഈ രേഖകൾ വെച്ച് അവർക്ക് സാധിക്കും..' പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറയുന്നു. 

ജില്ലയിലെ വല്ലാർപാടം, പനമ്പുകാട്, പുതുവയ്പ് പ്രദേശങ്ങളിലെ 21 കുടുംബങ്ങളാണ് ഇത്തരത്തിൽ വായ്പാ മാഫിയയുടെ തട്ടിപ്പിനിരയായത്. 

2002-ലെ സർഫാസി ആക്ട് പ്രകാരമാണ് ഇവർ ബാങ്ക് നടപടികൾക്കിരയായത്. ആക്ട് പ്രകാരം ബാധ്യത തീർക്കാൻ വീഴ്ച വരുത്തിയാൽ അറുപത് ദിവസത്തിനുള്ളിൽ കടക്കാരന്റെ സ്വത്ത് പിടിച്ചെടുക്കാൻ ബാങ്കിന് അധികാരമുണ്ട്. 

ഈ ആക്ട് അനുസരിച്ച് വളരെചുരുങ്ങിയ സമയത്തിനുള്ളിലാണ് ബാങ്ക് നടപടിയെന്നതിനാൽ കടക്കാരന് കോടതിയെ സമീപിക്കാൻ പോലും സമയം ലഭിക്കുന്നില്ല. കോടതി ഉത്തരവില്ലാതെ കണ്ടുകെട്ടൽ സാധ്യവുമാകും്. പിന്നീട് ട്രിബ്യൂണലിനെ സമീപിക്കാമെങ്കിലും ഇന്നേവരെ ഇത് ഫലപ്രദമായി കണ്ടിട്ടില്ല.

പാവപ്പെട്ട ഇരകളെ അക്ഷരാർത്ഥത്തിൽ നിസ്സഹയാരാക്കുന്ന ഈ നിയമത്തിന്റെ പഴുതുകളാണ് വായ്പാ മാഫിയ തെഴുക്കുന്നതിന് കാരണമാകുന്നത്. 

ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഒരു സംഘം സാമൂഹ്യപ്രവർത്തകർ 'ബ്ലേഡ്, ബാങ്ക്, ജപ്തി വിരുദ്ധ സമിതി' രൂപീകരിക്കുന്നത്. 2014 തൊട്ട് സമിതി വായ്പാ മാഫിയയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിലാണ്.

കലക്ടറേറ്റ്, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ബാങ്കുകൾ എന്നിവയുടെ മുമ്പാകെ നിരവധി പ്രതിഷേധസമരങ്ങൾ സമിതി സംഘടിപ്പിച്ചിട്ടുണ്ട്. 

ഇത്തരം ജപ്തി നടപടികൾ മൂലം നാല് പേർ ജീവൻ വെടിഞ്ഞിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റും മുൻ ഹൈക്കോടതി അഭിഭാഷകനുമായ പി.ജെ. മാന്വൽ പറയുന്നു.

'ചിലരൊക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. കാക്കനാട്ട് ഒരാൾ ആത്മഹത്യ ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് അധികൃതർക്ക് ബോധ്യമില്ലാതെയല്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് തീർത്തും ബോധ്യമുണ്ട്..' അദ്ദേഹം രോഷത്തോടെ പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ തട്ടിപ്പുശൃംഖലയുടെ ഭാഗമാണ് ബാങ്കുകളും. ' ഈ കുടുംബങ്ങൾ നേരിട്ട് വായ്പക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ അവർ എന്തെങ്കിലും നിസ്സാര്യകാര്യം പറഞ്ഞ് മടക്കിഅയയ്ക്കും. പക്ഷേ ഒരു മധ്യവർത്തി മുഖാന്തിരം വായ്പക്കാരെത്തുമ്പോൾ അതേ സ്വത്തിൻമേൽ തന്നെ വലിയ തുക വായ്പ നൽകുകയും ചെയ്യന്നു. എന്താണ് ശരിയ്ക്കുമുള്ള അവസ്ഥയെന്നറിയാൻ അവർ ഈ വീടുകൾ സന്ദർശിക്കുക പോലും പതിവില്ല. അതുകൊണ്ട് എത്രയാണ് വായ്പയായി നൽകുന്നതെന്ന് അവർക്ക് ശരിക്കുമറിയാമെന്നത് ഇതിൽ നിന്ന് ബോധ്യമാകും..' മാന്വൽ പറയുന്നു.

2015 ഓഗസ്റ്റിൽ ആക്ഷൻ കൗൺസിൽ പ്രവർത്തകരും തട്ടിപ്പിന്നിരയായവരും ചേർന്ന് കലക്ടറേറ്റിന് മുൻപിൽ 80 ദിവസത്തെ സമരം സംഘടിപ്പിച്ചു. എന്നാൽ കാര്യമായ പൊതുജനശ്രദ്ധയോ, നിയമവൃത്തങ്ങളുടെയും ഗവൺമെന്റിന്റെയും ശ്രദ്ധയോ സമരത്തിന് കിട്ടിയില്ല. ' ബാങ്കുകൾ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നതിന് പാസ്ബുക്കുകൾ തന്നെ തക്കതായ തെളിവാണ്. പിൻവലിക്കപ്പെട്ട തുക ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്..' അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമരത്തിന്റെ തുടർച്ചയായി ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയുണ്ടായി. പകരം ഹൈക്കോടതിക്ക് മുൻപാകെ പരാതിക്കാർ പ്രതിഷേധസമരം സംഘടിപ്പിക്കുകയും ചെയ്തു

കോടതിയിൽ നിന്നും നീതിയില്ല

' ഈയാളുകൾക്ക് കോടതിയെ സമീപിക്കാൻ അനുവാദമില്ല. പകരം അവർ ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കണം. അതിന്റെ ബോർഡിലുള്ളത് വിരമിച്ച ബാങ്കുദ്യോഗസ്ഥരാണ്. പോരാത്തതിന് വമ്പൻ തുക ഫീസായി അടക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ നീതി ലഭിക്കില്ലെന്ന് അർത്ഥം..' മാന്വൽ പറയുന്നു. 

കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ദേശസാൽകൃതബാങ്കുകൾ ബിസിനസ് ഭീമൻമാരെടുത്ത 2.04 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. അതേസമയം പാവപ്പെട്ടവരെ നിഷ്‌കരുണ നടപടികൾക്ക് ഇരയാക്കുകയും ചെയ്യുന്നു..' അദ്ദേഹം ചൂണ്ടിക്കാട്ടി. 

വല്ലാർപാടത്തെ പനമ്പുകാട് ഗ്രാമത്തിൽ തന്നെ 11 കുടുംബങ്ങൾ സർഫാസി തട്ടിപ്പിന്നിരയായിട്ടുണ്ട്. ശരിയ്ക്കും രണ്ടോ മൂന്നോ ലക്ഷം രൂപയാണ് അവർ വായ്പാത്തുകയായി സ്വീകരിച്ചിട്ടുള്ളതെങ്കിലും അവരിൽ പലരുടെയും വായ്പ 20 ലക്ഷത്തിന് മുകളിലാണ്. 

ചില മധ്യവർത്തികൾ ഇതിനകം പൊലിസ് കസ്റ്റഡിയിലായെങ്കിലും പലരും സ്വതന്ത്രരായി കഴിയുകയാണ്. കഴിഞ്ഞ സർക്കാരുകളൊന്നും തന്നെയും നടക്കുന്ന അന്വേഷണത്തിൽ താൽപര്യം കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം മന്ദീഭവിക്കുകയും ചെയ്തു.

Related Stories

No stories found.
The News Minute
www.thenewsminute.com