മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കഌഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് സോളാർ അഴിമതിക്കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതാനായരുടെ ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള വെളിപ്പെടുത്തൽ സംസ്ഥാനരാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കമുണ്ടാക്കുന്നു.
2013 മാർച്ച് 19ന് സരിത എഴുതിയതെന്ന് കരുതപ്പെടുന്നതും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതുമായ കത്തിൽ തന്നെ ഒരു മുൻ കേന്ദ്രമന്ത്രിയും ലൈംഗികചൂഷണം ചെയ്‌തെന്നും മുഖ്യമന്ത്രിക്ക് കൈക്കൂലി നൽകിയെന്നും പറയുന്നു.
എന്നാൽ ദ ന്യൂസ്മിനുറ്റിന്റെ കൈവശമുള്ള രേഖകളിൽ 2016 ജനുവരിയിൽ സോളാർ കമ്മിഷനുമുൻപാകെ നൽകിയ മൊഴിയിൽ പറയുന്നത് ഉമ്മൻ ചാണ്ടി തന്നെ ലൈംഗികചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നാണ്. ബിജുരാധാകൃഷ്ണന്റെ ഒരു ചോദ്യത്തിന് പ്രതികരണമായിക്കൂടിയാണ് അവർ ഇങ്ങനെ പറഞ്ഞത്.
' ന്യൂ ഡൽഹിയിലും തിരുവനന്തപുരത്തും നടന്ന ബിസിനസ്സ് കൂടിക്കാഴ്ചകളുടെ സന്ദർഭങ്ങളിൽ സരിതയുടെ സ്ത്രീത്വത്തെ അപമാനിക്കാൻ ചാണ്ടി ശ്രമിച്ചിട്ടില്ലേ? പലപ്പോഴും കോപാകുലയായി ഇറങ്ങിപ്പോകുകയല്ലേ നിങ്ങൾ ചെയ്തത്?' ബിജു രാധാകൃഷ്ണൻ ചോദിച്ചതിങ്ങനെ. എന്നാൽ അത് സത്യമല്ലെന്നായിരുന്നു സരിതയുടെ മറുപടി.
(ഫോട്ടോ)
ഏഷ്യാനെറ്റ് വാർത്തയെ തുടർന്ന്, കമ്മിഷന് മുൻപാകെ നൽകിയ മൊഴിയുടെ ഈ പകർപ്പുകൾ ഉമ്മൻ ചാണ്ടിയുമായി അടുപ്പമുള്ള വൃത്തങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസ് സരിതയുടെ ആരോപണത്തെ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ആർക്കും ഇങ്ങനെയൊരു കത്തെഴുതി ഇഷ്ടമുള്ള തിയതിയും നൽകി പ്രസിദ്ധീകരിച്ചുകൂടെ എന്നാണ് അദ്ദേഹത്തിന്റെ സ്റ്റാഫിലൊരാൾ പ്രതികരിച്ചത്.
ഇതാണ് യാഥാർത്ഥ്യമെന്നിരിക്കേ, സരിതനായരുടെ ആരോപണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്.