പാലക്കാട് ജില്ലാ ആശുപത്രിയിൽ പുരുഷനേഴ്‌സിനെ മുൻ എം.പി എൻ.എൻ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. ആശുപത്രിയിലെ ജീവനക്കാരൻ പ്രസാദിനെ (27) മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നെഞ്ചിനും തലക്കും പരുക്കേറ്റ പ്രസാദിന് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്.
'വിക്ടോറിയ കോളെജ് ക്യാംപസിലുണ്ടായ വിദ്യാർത്ഥി സംഘട്ടനത്തിൽ പരുക്കേറ്റ രണ്ടുവിദ്യാർത്ഥികളെ കാഷ്വാൽറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് അവിടെ 10-ഓളം രോഗികൾ വേറെയുമുണ്ടായിരുന്നു. മുൻ ഡി.വൈ.എഫ്. ഐ നേതാവായ കൃഷ്്ണദാസിന്റെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടിപ്രവർത്തകർ ഇവരെ സന്ദർശിക്കാനായി മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വളരെ ചെറിയ ഒരു മുറിയാണ് കാഷ്വാൽറ്റി. തിരക്കുവർധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതുകൊണ്ട് പുറത്തുകാത്തുനിൽക്കാൻ പ്രസാദ് അവരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദനമുണ്ടായത്..' ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബൂബക്കർ പറഞ്ഞു.
താൻ മുൻ ലോക്‌സഭാ അംഗമാണെന്ന് പറഞ്ഞുകൊണ്ട് പ്‌സാദിനെ അദ്ദേഹം തല്ലുകയായിരുന്നു-സി.എം.ഒ. ആരോപിച്ചു. പ്രസാദ് ഇപ്പോഴും ഐ.സി.യു.വിലാണ്.
'എം.പി. ആണ് ആദ്യം എന്നെ തല്ലിയതും അടിച്ചതും. പിന്നെ കൂട്ടം ചേർന്നും മർദിച്ചു' പ്രസാദ് പറഞ്ഞു.
താൻ വളരെ മാന്യമായാണ് ചോദിച്ചത്. ഒരാൾ നിന്നാൽ പോരേ..ഇത്രയും പേർ വേണോ എന്ന്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പാർട്ടി പ്രവർത്തകർക്ക് നേരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
പാർട്ടിപ്രവർത്തകർ പ്രസാദിനെ മർദിക്കുന്നത് കൃഷ്ണദാസ് കൈയും് കെട്ടി നോക്കിനിന്നുവെന്നും സി.എം.ഒ. ആരോപിച്ചു.
താൻ തല്ലിയിട്ടില്ലെന്നും തല്ലാൻ ശ്രമിച്ചവരെ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുൻ.എം.പി.യും സി.പി.എം നേതാവുമായ എ്ൻ.എൻ. കൃഷ്ണദാസ്
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കൃഷ്ണദാസ് നിഷേധിച്ചു. താൻ പ്രസാദിനെ തല്ലിയിട്ടില്ല. പ്രസാദ് താൻ ഉൾപ്പെടെയുള്ള സംഘത്തോട് മോശമായി പെരുമാറിയപ്പോൾ ഉന്തും തള്ളുമുണ്ടായി. അയാൾ താഴെവീണുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ തല്ലാൻ ശ്രമിച്ചപ്പോൾ താൻ പിടിച്ചുമാറ്റുകമാത്രമാണ് ചെയ്തത്. മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും അതും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
പ്രസാദിനോട് ഒരു വിദ്വേഷം തോന്നേണ്ട ആവശ്യം തനിക്കില്ല. ഇന്ി പ്രസാദിനെ തല്ലണമെന്ന് തനിക്കുണ്ടെങ്കിൽ താൻ സ്വയം അത് ചെയ്യില്ല. തനിക്ക് വേണ്ടി അത് ചെയ്യാൻ വേറെ ആളുകളുണ്ട്.
'പാലക്കാട്ടുള്ള ആരോട് വേണമെങ്കിലും എന്നെക്കുറിച്ച് അന്വേഷിച്ചുനോക്കൂ..ഇതിന്റെയൊക്കെ പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങളാണ്. എന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. എന്റെ സുഹൃത്തുക്കളായ അവിടത്തെ ഡോക്ടർമാർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്...' കൃഷ്ണദാസ് പറഞ്ഞു.