മംഗലൂരു വിമാനത്താവളത്തിൽ കാസർകോട്ടുകാരെ പീഡിപ്പിക്കുന്നത് തുടർക്കഥയാകുന്നു

കഴിഞ്ഞവർഷം വിമാനത്താവളത്തിലെത്തിയ 15 ഓളം യാത്രക്കാരെ തൊടുന്യായങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ചതായി പരാതി
മംഗലൂരു വിമാനത്താവളത്തിൽ കാസർകോട്ടുകാരെ പീഡിപ്പിക്കുന്നത് തുടർക്കഥയാകുന്നു
മംഗലൂരു വിമാനത്താവളത്തിൽ കാസർകോട്ടുകാരെ പീഡിപ്പിക്കുന്നത് തുടർക്കഥയാകുന്നു

വിസ വ്യാജമാണെന്ന് പറഞ്ഞ് കഴിഞ്ഞമാസം ഒരു രഞ്ജി ട്രോഫി കളിക്കാരന്റെ യാത്ര മംഗലൂരു വിമാനത്താവളത്തിൽ വൈകിക്കപ്പെട്ടു. തുടർന്ന് ഏറെ പ്രയാസപ്പെട്ടാണ്് രേഖകൾ ഉദ്യോഗസ്ഥൻമാർക്ക് മുൻപാകെ ഹാജരാക്കിയത്. കാസർകോട് മുസ്ലിം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന ഇരുപത്തിയൊന്നുകാരൻ മൂന്നുദിവസത്തെ യാത്രയ്ക്ക് ഖത്തറിലേക്ക് തിരിച്ചത്. ഫെബ്രുവരി 18നായിരുന്നു സുരക്ഷാപരിശോധനകൾക്ക് വിധേയനാകുമ്പോൾ അസ്ഹറുദ്ദീന്റെ യാത്ര തടസ്സപ്പെട്ടത്. 

'5000 റിയാൽ കൈവശമുണ്ടെങ്കിൽ മാത്രമേ വിമാനം കയാനാകൂ എന്ന വ്യവസ്ഥയിൽ എയർ ഇന്ത്യ അധികൃതർ ബോർഡിങ് പാസ് തന്നു. പുറത്തുനിൽക്കുന്നുണ്ടായിരുന്ന എന്റെ സഹോദരനാണ് പണം തന്നത്. പിന്നീട് മേൽവിലാസമുള്ള തിരിച്ചറിയൽ രേഖയും ആവശ്യപ്പെട്ടു. ഞാനതവരെ കാണിച്ചു..' അസ്ഹറുദ്ദീൻ പറഞ്ഞു. 

എന്തായാലും പരീക്ഷണങ്ങൾ അവിടെ തീർന്നില്ല. തന്നെ ആരോ വ്യാജവിസ തന്ന് പറ്റിച്ചെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

'എന്റെ വ്യക്തിപരമായ വിവരങ്ങളും അവർ ആരാഞ്ഞു. എന്റെ മാതാപിതാക്കൾ എങ്ങനെയാണ് മരിച്ചുപോയതെന്നും അവർ എന്തുജോലിയാണ് ചെയ്തിരുന്നതെന്നും വരെ ചോദിച്ചു. ചോദ്യം ചോദിച്ചെന്നെ വീർപ്പുമുട്ടിച്ചതിന് ശേഷമാണ് എന്നെ പോകാൻ അനുവദിച്ചത്..' അസ്ഹറുദ്ദീൻ പറഞ്ഞു. 

കാസർകോട്ട് ജില്ലയിലെ നിരവധി പേർ ഏറ്റവും അടുത്തുള്ള മംഗലൂരു വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഒരു രാത്രിയുടെ യാത്രയുണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്. 

വിവാഹശേഷം വിദേശത്തേക്ക് യാത്ര തിരിച്ച അബ്ദുൽ ഖാദറിന് ജോലി നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ബാഗിൽ ബോംബുണ്ടെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ സംശയം. അതൊരു തെറ്റിദ്ധാരണയാണെന്ന് പിന്നീട് തെളിഞ്ഞു. കഴിഞ്ഞവർഷം നിരവധി പേർക്ക്, പ്രത്യേകിച്ചും കാസർകോട്ട് ജില്ലയിൽ നിന്നുള്ളവർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായി. വിഷയത്തിൽ ഒരു യുവജനസംഘടന പ്രതിഷേധവുമായി രംഗത്തുവരികയുമുണ്ടായി. 

അബ്ദുൽഖാദറിന്റെ അയൽക്കാർ ഒരു ഐപാഡ് റിപ്പയർ ചെയ്തുകിട്ടുന്നതിനായി അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ദുബായിൽ മാത്രമേ വാറന്റി കാർഡിന് സാധുതയുള്ളൂ എന്നതിനാലായിരുന്നു അത്. 'ബാഗ് പരിശോധിക്കുന്നതിനിടെ, അതിൽ നിന്ന് എന്തോ ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. സംശയകരമായ ഒരു വസ്തുവുമായി ആരോ വിമാനത്താവളത്തിലെത്തിയെന്ന് അറിയിച്ചുകൊണ്ട് ഉടൻ ജാഗ്രതാനിർദേശമുണ്ടായി. മാധ്യമങ്ങൾ പ്രശ്‌നം ഏറ്റെടുക്കുകയും മിക്കവാറും സായാഹ്നപത്രങ്ങളിൽ എന്റെ പടവും പേരും മുൻപേജിൽ തന്നെ വരികയും ചെയ്തു. ' കാസർകോട് ഉപ്പള സ്വദേശിയായ അബ്ദുൽഖാദർ പറഞ്ഞു.

'24 മണിക്കൂർ അവരെന്നെ കസ്റ്റഡിയിൽ വെച്ചു. ഡൽഹിയിലെ ഫോറൻസിക് ഡിപ്പാർട്‌മെന്റിന് പിന്നീട് അത് ഒരു തെറ്റിദ്ധാരണയാണെന്ന് മനസ്സിലായി. അടുത്തദിവ.സം പത്രങ്ങളുടെ ഉൾപേജുകളിൽ വിമാനത്താവളാധികൃതർ മാപ്പുചോദിച്ചതായുള്ള വാർത്ത വലിയ പ്രാധാന്യമൊന്നുമില്ലാതെ വന്നു..' 

ദുബായിലുള്ള തന്റെ കമ്പനി അധികൃതർ ഈ കോലാഹലത്തെക്കുറിച്ച് അറിയാനിടവന്നാൽ അവർ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ രണ്ടാമതൊന്ന് ആലോചിക്കില്ല..' ഇത്തരം നടപടികൾക്ക് ഇരയാകുന്നയാളിന്റെ ഭാവി കണക്കിലെടുത്ത് വിമാനത്താവളാധികൃതർ ശരിയായ നടപടിക്രമങ്ങൾ പിന്തുടരുമെന്നും വിവരങ്ങൾ പുറത്തുവിടില്ലെന്നും അബ്ദുൽ ഖാദർ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞവർഷം ചുരുങ്ങിയത് 15 പേരെയെങ്കിലും മംഗലൂരു വിമാനത്താവളാധികൃതർ പീഡിപ്പിച്ചിട്ടുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിക്കുന്നു. ഇതിലേറെ പേരും കാസർകോട് ജില്ലക്കാരാണ്. . കഴിഞ്ഞയാഴ്ച വിമാനത്താവളത്തിന് പരിസരത്ത് മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധവും അരങ്ങേറി.

മലയാളികളോട്, പ്രത്യേകിച്ച് മുസ്ലിങ്ങളോട് മുൻധാരണകളോടെയാണ് പെരുമാറുന്നതെന്ന് യൂത്ത് ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി എം.ഡി.അശ്‌റഫ് ആരോപിച്ചു. 

'ദരിദ്രപശ്ചാത്തലത്തിലുള്ളയാളുകളാണ് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ച് സ്വദേശത്തേക്കും സഞ്ചരിക്കുന്നത്. പ്രശ്‌നം കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ കാര്യങ്ങൾ ശക്തിയായി പറഞ്ഞവതരിപ്പിക്കാനുള്ള കഴിവോ, വിദ്യാഭ്യാസനിലവാരമോ അവരിൽ പലർക്കുമില്ല.' ഖാദറിന്റെ സുഹൃത്തായ മുന്ീർ പറഞ്ഞു. 

ഇതൊക്കെ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പറഞ്ഞാണ് ആരോപണങ്ങളെ മംഗലൂരു ഇന്റർനാഷണൽ എയർപോർട്ട് ഡയരക്ടർ ജി.ടി. രാമകൃഷ്ണ തുടക്കത്തിൽ പ്രതിരോധിച്ചത്. എ്ന്നാൽ കാസർകോട് ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ട നടപടികൾ എയർപോർട്ട് ജീവനക്കാർ കൈക്കൊള്ളുമെന്ന് അദ്ദേഹം പിന്നീട് കൂട്ടിച്ചേർത്തു. പഴുതില്ലാത്ത സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ ദത്തശ്രദ്ധരാണ് വിമാനത്താവളജീവനക്കാർ. അന്താരാഷ്ട്രതലത്തിൽ തന്നെ മികച്ച വിമാനത്താവളമായി അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്- രാമകൃഷ്ണ പറഞ്ഞു. 

Related Stories

No stories found.
The News Minute
www.thenewsminute.com