ഐ.ടി. മേഖലയിൽ തൊഴിലാളിയൂണിയനുകൾ രൂപീകരിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള ഒരു ഹർജിയിൽ തമിഴ്നാട് ഗവൺമെന്റിന്റെ അനുകൂലപ്രതികരണം ഏറെപേർക്ക് ആശ്വാസമായെങ്കിലും കമ്പനി മാനേജ്മെന്റുകളുടെ പ്രതികരണം നിഷേധാത്മകം.
ഐ.ടി. മേഖലയിൽ പണിയെടുക്കുന്നവരുംം യൂണിയനുകളും നല്ല നീക്കമെന്ന് ഗവൺമെന്റ് സമീപനത്തെ വിശേഷിപ്പിക്കുമ്പോഴും കമ്പനികൾക്ക് ഈ ആശയം ദഹിച്ച മട്ടില്ല.
ഐ.ടി മേഖലയിലെ ജീവനക്കാർക്ക് അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ ഒരു വേദി വേണമെന്ന ആവശ്യം ഹർജിയിൽ മുന്നോട്ടുവെച്ചത് പുതിയ ജനനായക തൊഴിലാളർ മുന്നണിയാണ്.
ഈയടുത്ത് എൽ&ടി, ഇൻഫോടെക് തുടങ്ങിയ കമ്പനികൾ 1500-ഓളം എ്ൻജിനിയറിങ് വിദ്യാർത്ഥികൾക്ക് ജോലി നൽകിയ നടപടി റദ്ദുചെയ്തിരുന്നു. സാഹചര്യം ഇതായിരിക്കേ, യൂണിയനുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഈ മേഖലയിൽ ജോലിയെടുക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
' യൂണിയനുണ്ടായതുകൊണ്ട് കഴിഞ്ഞ കാലത്ത് ഞങ്ങൾക്ക് ഗുണമുണ്ടായിട്ടുണ്ട്. പക്ഷേ കമ്പനികൾ ഈ യൂണിയനുകൾക്ക് അംഗീകാരം നൽകാറില്ല..' യുനൈറ്റ്സ് എന്ന ഐ.ടി. സെ്ക്ടർ യൂണിയന്റെ ജനറൽ സെക്രട്ടറി കാർത്തിക് ശേഖർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.
ഇപ്പോൾ തമിഴ്നാട് ഗവൺമെന്റിന് പോലും യൂണിയന്റെ ആവശ്യകത ബോധ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ നാസ്കോം പോലുള്ള കമ്പനികൾ യൂണിയനുകൾ ആവശ്യമെന്ന് കരുതുന്നില്ലെന്നും കാർത്തിക് ശേഖർ പറഞ്ഞു. ' ഐ.ടി. മേഖലയിൽ പണിയെടുക്കുന്നവർ ജീവനക്കാരല്ല, പ്രഫഷണലുകളാണ്' എന്നാണ് പറയുന്നത്.
യൂറോപ്പിൽ ഐ.ടി. കമ്പനികളിൽ യൂണിയനുകളുണ്ടെന്ന വസ്തുതയും കാർത്തിക് ശേഖർ ചൂണ്ടിക്കാട്ടുന്നു. യൂണിയനുകളുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷമാണ് അവിടെ പ്രധാനപ്പെട്ട തീരുമാനങ്ങൾ കമ്പനികൾ എടുക്കാറുള്ളത്. നേരെ മറിച്ച്, ഇതേ കമ്പനികളുടെ ഇന്ത്യൻ ശാഖകൾ ഇവിടെ യൂണിയനുകളെ അനുവദിക്കാറില്ല.
കഴിഞ്ഞ പത്തുവർഷം ഒരു തൊഴിലാളിയൂണിയന്റെ ഭാഗമായിരുന്നതിന്റെ അനുഭവം ചോദിച്ചപ്പോൾ ഇതായിരുന്നു കാർത്തിക്കിന്റെ പ്രതികരണം: ' യൂണിയനുകൾ എന്തെങ്കിലും ഒരു പ്രത്യേക പ്രശ്നം മാനേജ്മെന്റ് സമക്ഷം അവതരിപ്പിച്ചാൽ അതുകൊണ്ട് പ്രയോജനമുണ്ടാകാറില്ല. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നുകിൽ കോടതിയുടെയോ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യൂറോപ്പിലെ യുഎൻഐ എന്ന യൂണിയന്റെയോ സഹായം തേടേണ്ടിവരുന്നു. ഞങ്ങൾ അവരുടെ ഒരു അഫിലിയേറ്റ് ആണ്. വിദേശത്തുള്ള ഈ കമ്പനികളുടെ വിദേശങ്ങളിലുള്ള ആസ്ഥാനവുമായി ബന്ധപ്പെടുകയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.'
എന്നാൽ ഇൻഫോസിസ് മുൻ ബോർഡ് മെംബർ ടി.വി. മോഹൻദാസ് പൈ ഐ.ടി. കമ്പനികളിൽ യൂണിയനുകളാകാം എന്ന അഭിപ്രായക്കാരനല്ല. ' കരിയർ ഉണ്ടാക്കുന്നതിലും ജോലികൾ മാറുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സോഫ്റ്റ് വെയർ കമ്പനികളിലെ ജീവനക്കാർക്ക് നല്ലത്. അവർ യൂണിയനുകൾ രൂപീകരിക്കുകയും യൂണിയൻ അംഗമാകുകയും ചെയ്താൽ അവർക്ക് ആരും ജോലി നൽകില്ല. യൂണിയനുകൾ രൂപീകരിക്കുക ഒരു ചീത്ത ആശയമാണ്. ഭാവിയോ കരിയറോ ഇല്ലാത്തവരാണ് യൂണിയനുകൾ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്..' അദ്ദേഹം പറഞ്ഞു.
'ഐ.ടി. കമ്പനികളിൽ 15 മുതൽ 20 ശതമാനം വരെ കൊഴിഞ്ഞുപോക്ക് ഉണ്ടാകും. തൃപ്തരല്ലാത്ത തൊഴിലാളികൾക്ക് വേറെയിടത്ത് തൊഴിൽ തേടാം.' പൈ കൂട്ടിച്ചേർത്തു.
ഐ.ടി. കമ്പനികളി്ൽ മിക്കതിലും ഇപ്പോൾ തൊഴിലാളി യൂണിയനുകളില്ല. തൊഴിലാളി യൂണിയനുകൾക്ക് പകരം തങ്ങളുടെ കമ്പനിയിൽ ഒരു ബിസിനസ് പാർട്ണറും ഒരു തൊഴിലാളി പാർട്ണറുമാണുള്ളത്. ഇരുവരും മാനവവിഭവശേഷി ഡിപാർട്മെന്റിന്റെ ഭാഗവുമാണ്. പക്ഷേ എന്തെങ്കിലും ഒരു തീരുമാനമെടുക്കേണ്ട കാര്യം വരുമ്പോൾ കമ്പനിയുടെ ആവശ്യം തൊഴിലാളിയെ ബോധ്യപ്പെടുത്തുന്നതിൽ ഇരുകൂട്ടരും ഭാഗഭാക്കാകണം. ഒരു യൂണിയൻ ഉണ്ടാകുക എന്നത് നല്ല ഒരു ആശയമാണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾ അങ്ങനെയെങ്കിൽ അഭിസംബോധന ചെയ്യപ്പെടും- അവർ പറഞ്ഞു.
' ഒരു ഐ.ടി. കമ്പനിയിലെ തൊഴിൽ സംസ്കാരം ഏറെ മത്സരാത്മകമാണ്. നല്ല അപ്രൈസൽ ഉണ്ടാകുന്നതിന് അവരുടെ മാനേജർമാരെ ഈ ജീവനക്കാർക്ക് പ്രീതിപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ യൂണിയനുകൾ രൂപീകരിക്കാനും കമ്പനിക്കെതിരെ നിലപാടെടുക്കാനും ആരും തയ്യാറാകില്ല..' ചെന്നൈയിലെ ഒരു സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരൻ പറഞ്ഞു.
ഈ കമ്പനികളിലുള്ളവരെ സംബന്ധിച്ചിടത്തോളം യൂണിയനെന്ന ആശയം ഒരു അവസാന കൈയാണ്. ' ഐ.ബി.എം., ടി.സി. എസ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ തവണ കുറേ തൊഴിലാളികളെ ലേ ഓഫ് ചെയ്തപ്പോൾ ഒരു യൂണിയൻ രൂപീകരിക്കപ്പെട്ടു. എന്നാൽ പൊതുവേ ഇത്തരം കമ്പനികളിൽ യൂണിയനുകളില്ല. തൊഴിലാളികളെ നിയമിക്കുന്നതിൽ നിയമങ്ങൾ ശരിയായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു സംവിധാനം എന്തായാലും ആവശ്യമാണ്..' അദ്ദേഹം കൂട്ടിച്ചേർത്തു.