Malayalam
വോട്ടുപിടുത്തത്തിന് പുത്തൻ തന്ത്രങ്ങളുമായി സ്ഥാനാർത്ഥികൾ
പാവക്കളി മുതൽ വൃക്ഷത്തൈ നടുന്നതിന് വരെ സ്ഥാനാർത്ഥികൾ തയ്യാറാകുന്നു. പ്രചാരണതീവ്രത പുത്തൻ ആശയങ്ങൾ തേടാൻ അവരെ നിർബന്ധിതരാക്കുന്നു.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ നുൂതനാശയങ്ങളുമായി സ്ഥാനാർത്ഥികൾ.
അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർ പാവക്കളി നടത്തുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ഫുട്ബാൾ കളിക്കുകയും ചെയ്യുന്ന അപൂർവദൃശ്യം നമുക്ക് കാണാം. ഓരോ വീട്ടിലും കയറിയിറങ്ങിയുള്ള വോട്ടഭ്യർത്ഥന പോലുള്ള സാമ്പ്രദായിക രീതികൾ പോരാ എന്ന് സ്ഥാനാർത്ഥികൾ മനസ്സിലാക്കിയിട്ടുണ്ട്. അക്കാരണത്താൽ വോട്ടർമാരെ തങ്ങൾക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന എല്ലാ ഉപാധികളും അവർ പയറ്റുന്നു.
വോട്ടർമാരോട് നേരിട്ട് സംവദിക്കുന്നതിൽ വിശ്വാസമർപ്പിക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികളുടെ പട്ടിക ഇതാ:
പീരുമേട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ്, ഉടുമ്പൻചോലയിൽ നിന്നും എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുന്ന എം.എം. മണി എന്നിവർ ഈ പട്ടികയിലുൾപ്പെടുന്നു. സിറിയക് തോമസ് നേരിട്ട് കത്തയയ്ക്കുമ്പോൾ, മണി തന്റെ വോട്ടർമാരെ നേരിട്ട് ഫോണിൽ വിളിച്ചാണ് വോട്ടഭ്യർത്ഥിക്കുന്നത്.
പരിസ്ഥിതിവഴിയിലൂടെ സഞ്ചരിക്കലാണ് ഈ തെരഞ്ഞെടുപ്പുകാലത്ത മറ്റൊരു വ്യാപകപ്രവണത. ഓരോ ബൂത്ത് സെന്ററിലും നടത്തുന്ന പ്രഭാഷണത്തിന് ശേഷം ഒരു വൃക്ഷത്തൈ നടാൻ പിണറായി വിജയൻ മറക്കാറില്ല. അതേസമയം, ചേർത്തല മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. എസ്. ശരത് 25 വൃക്ഷത്തെകൾ നട്ടാണ് പ്രചരണം ആരംഭിച്ചതുതന്നെ.
ഇത് രാഷ്ട്രീയക്കാരിൽ മാത്രമൊതുങ്ങുന്ന ശീലമല്ല. ആദ്യമായി വോ്ട്ടുചെയ്യാനെത്തുന്ന വോട്ടർമാർ ആദ്യം വോട്ടുചെയ്ത സന്ദർഭം സ്മരണീയമാക്കുന്നതിന് അതത് ബൂത്തുകൾക്ക് സമീപം വൃക്ഷത്തൈകൾ നടണമെന്ന് വയനാട്ടിലെയു കോഴിക്കോട്ടെയും ജില്ലാ കളക്ടർമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
മിക്കവാറും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സെൽഫിയെടുക്കലാണ് പുതിയ ഹരം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെ ഒരു സെൽഫി ക്യാംപയിൻ തുടങ്ങിവെച്ചിട്ടുണ്ട്. അദ്ദേഹം വോട്ടർമാരൊപ്പം നിന്ന് സെൽഫിയെടുക്കുകയും അത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പാർട്ടി പിന്നീട് ഈ ചിത്രങ്ങൾ ഫേസ്ബുക്ക് പേജുകളിൽ റീഷെയർ ചെയ്യുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതുമുതൽ പൊതുസ്ഥലങ്ങളിലെയും റോഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വ്യാപൃതരാണ് എൽ.ഡി.എഫ് സ്ഥാനാർഥികളായ ഡോ.ടി.എം. തോമസ് ഐസകുംം പി. തിലോത്തമനും.
വിഡിയോ ക്യാംപയിനുകളെയാണ് അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ നികേഷ് കുമാറു യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.എം. ഷാജിയും ആശ്രയിക്കുന്നത്. ഗുഡ് മോണിങ് അഴീക്കോട് എന്ന പേരിൽ ഒരു വിഡിയോ ക്യാംപയിൻ നികേഷ് തുടങ്ങിവെച്ചപ്പോൾ എന്റെ അഴീക്കോട്, എന്റെ അഭിമാനം എന്ന പേരിൽ മറ്റൊരു ക്യാംപയിൻ ഷാജിയും തുടങ്ങി.
ഹരിപ്പാട്ട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്റെ ഗവൺമെന്റിന്റെ നേട്ടങ്ങളെക്കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താൻ പാവക്കളിയെയാണ് ഉപയോഗപ്പെടുത്തുന്നത്.
മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ ചെണ്ടവാദ്യം നടത്തിയാണ് അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി
എ.എം. ആരിഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തന്റെ സന്ദേശം എത്തിക്കുന്നതിന് കുന്നമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും കളിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥികളായ വി.ടി.ബൽറാം, കെ.പ്രവീൺ കുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ ഗൾഫ് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൺവെൻഷനുകൾ സംഘടിപ്പിച്ചു. ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഏപ്രിൽ 21, 22 തിയതികളിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. വോട്ടിങ് ദിനം പ്രവാസി വോട്ടർമാരെ വിമാനം ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കാനും ചില നേതാക്കൾക്ക് ഉദ്ദേശ്യമുണ്ട്.
തെരഞ്ഞെടുപ്പിനിനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിയ്‌ക്കേ, പുതുപുതു ആശയങ്ങളുമായി വോട്ടർമാരെ സമീപിക്കാൻ സ്ഥാനാർത്ഥികളിൽ സമ്മർദമേറ്റും വിധം തീവ്രമായി വരികയാണ് തെരഞ്ഞെടുപ്പ് പ്രചാരണം.