ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം ധനികനാണ് എന്നത് സംബന്ധിച്ച് വോട്ടർമാർക്ക് ധാരണയുണ്ടാകുന്നത് തെരഞ്ഞെടുപ്പ് കാലം വരുമ്പോഴാണ്. സ്ഥാനാർത്ഥിയുടെ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ സ്വത്തുവിവരങ്ങളാണ് പ്രഖ്യാപിക്കുന്നത് എന്നതുകൊണ്ട് അതും ഏതാണ്ട് ഒരു കണക്കുമാത്രമാണ്.
പക്ഷേ സ്ഥാനാർത്ഥി ഒരു സിനിമാതാരമാകുമ്പോൾ താൽപര്യവും കൗതുകവും വർധിക്കുന്നു. എന്തായാലും ഈ നിയമസഭാതെരഞ്ഞെടുപ്പ് വോട്ടർമാർക്കും ആരാധകർക്കും 'മഹാദേവനും അപ്പുക്കുട്ടനും' എന്തുമാത്രം സ്വത്തുണ്ടെന്നറിയുവാനുള്ള ഒരു എത്തിനോട്ടത്തിന് അവസരമൊരുക്കുന്നു.
എം. മുകേഷ്
250ലേറെ സിനിമകളിലഭിനയിച്ചിട്ടുള്ള മുതിർന്ന താരമായ മുകേഷ് കൊല്ലത്തുനിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഭാഗ്യം പരീക്ഷിക്കുന്നത്.
നാമനിർദേശസമയത്ത് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ മുകേഷ് പറയുന്നത് തന്റെയും ഭാര്യയുടെയും പേരിൽ 13 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. (കൃത്യമായി പറഞ്ഞാൽ 13,14,12,337 രൂപ)
38,01,057 രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം അദ്ദേഹത്തിന്റെ സമ്പാദ്യം.. അഞ്ചുകോടി രൂപവരുന്ന ജംഗമ വസ്തുക്കൾ അദ്ദേഹത്തിനുണ്ട്. ( 5,47,99,698 രൂപ) സ്ഥാവര വസ്തുക്കൾക്ക് 1,95,35,042 രൂപ വരും.
നർത്തകിയായ ഭാര്യ ദേവികയ്ക്ക് 26 ലക്ഷത്തിന്റെ പൈതൃകസ്വത്തുണ്ട്. 2.35 ലക്ഷം രൂപയുടെ വരുമാനവും.
ഹരിഹർനഗറിൽ മഹാദേവനായി വേഷമിട്ട താരത്തിന് 33 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്.
ജഗദീഷ് കുമാർ പി.വി
നിശിതമായ നർമബോധത്തിനുടമയായ ഈ താരം പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
ഭാര്യയ്ക്കും അദ്ദേഹത്തിനും കൂടി ഏതാണ്ട് ഏഴുകോടി രൂപയുടെ സ്വത്തുണ്ട്
(6,95,04,891).
സത്യവാങ്മൂലം പ്രകാരം കഴിഞ്ഞവർഷം ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ സമ്പാദിച്ചത് 31,69,520 രൂപയാണ്. 94,40,900 രൂപയുടെ സ്ഥാവരവസ്തുക്കളും.
വായ്പകളുടെ രൂപത്തിൽ 73,67,037 രൂപയുടെ ബാധ്യതയും.