ചെറിയൊരു അണുബാധ പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാം: ഗില്ലൻ ബാറെ സിൻഡ്രോമിന് ചെയ്യാനാകുന്നത് ഇങ്ങനെയൊക്കെ
ബംഗലൂരുവിൽ ജീവിക്കുന്ന അഡ്വർടൈസിംഗ് പ്രഫഷണൽ വിദ്യുത് നായർക്ക് അത് തുടക്കം ഒരു വയർവേദനയായിട്ടായിരുന്നു. രണ്ടുവർഷം മുമ്പാണത്.
അണുബാധയുടെ ഏഴാംദിവസം കാലുകൾ ചലിപ്പിക്കുന്നതിൽ ചെറിയ ബുദ്ധിമുട്ടുണ്ടായി. ബൈക്കിലാണ് പതിവായി ഓഫിസിൽ പോകാറുള്ളത്. പക്ഷേ അന്നേദിവസം ഗിയറും ക്ലച്ചും നിയന്ത്രിക്കുന്നതിൽ പ്രയാസം നേരിട്ടു.
അവസ്ഥ വീണ്ടും മോശമായപ്പോൾ തന്റെ കുടുംബഡോക്ടറെ വിദ്യുത്‌നായർ പോയിക്കണ്ടു. എം.ആർ.എയുമെടുത്തു. ഫലം പുറത്തുവന്നപ്പോൾ വിദ്യുത്‌നായർക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അപ്പോഴും വിദ്യുത്‌നായർക്ക് തന്റെ അവസ്ഥ പഴയപടിയായിയെന്ന് തോന്നിയില്ല.
താൻ ഗില്ലൻ ബാറെ സിൻഡ്രോം (ജിബിഎസ്) ആണ് അനുഭവിക്കുന്നതെന്ന് ഒരു ന്യൂറോ സർജനെ കാണുകയും ഏതാനും ചില ടെസ്റ്റുകളെടുക്കുകയും ചെയ്തപ്പോൾ മനസ്സിലായി.
'അടുത്തപ്രഭാതത്തിൽ എന്റെ അവസ്ഥ പരിപൂർണമായി മോശമായി..' 28 കാരനായ വിദ്യുത് നായർ പറയുന്നു. കഴുത്തിന് താഴെ പരിപൂർണമായി കുഴഞ്ഞുപോയ വിദ്യുത്‌നായരുടേത് ഗുരുതരമായ ജിബിഎസ് ആയിരുന്നു.
എന്താണ് ഗില്ലൻ ബാറെ സിൻഡ്രോം (ജിബിഎസ്)
ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപരി നാഡീവ്യൂഹ വ്യവസ്ഥയെ ആക്രമിക്കുന്ന അവസ്ഥയാണ് ഇത്. കൈകാലുകളുടെ പ്രവർത്തനത്തെ അതിദ്രുതം ബാധിക്കുകയും ശ്വാസകോശത്തിന്റേയും മുഖത്തിന്റേയും പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ഒരണുബാധയിലായിരിക്കും പലപ്പോഴും ജിബിഎസിന്റെ തുടക്കം. ചുമ പോലെ ശ്വാസകോശത്തെ ബാധിക്കുന്നതോ ഡയേറിയ പോലെ ദഹനവ്യവസ്ഥയെ ബാധിക്കുന്നതോ ആയ അണുബാധയിലായിരിക്കും തുടക്കമെന്ന് ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രാജേഷ് ബി. അയ്യർ പറയുന്നു.
ലഘുവായതോ ഗുരുതരമോ ആകാം ഈ രോഗം. ഇൻട്രാവെനസ് ഇമ്മ്യൂണോഗ്ലോബിൻ (ഐവിഐജി) ചികിത്സയോ പ്ലാസ്മാ മാറ്റമോ അനിവാര്യമാക്കുന്ന കൂടുതൽ ഗുരുതരമായ ഒരവസ്ഥയും ഇതിനുണ്ട്.
നേരിയ ജിബിഎസ് അനുഭവിക്കുന്നവർ മാസങ്ങൾക്കുള്ളിൽ രോഗവിമുക്തി നേടാറുണ്ട്. കൂടുതൽ ഗുരുതരമായ അവസ്ഥയിലുള്ളവർക്ക് ഇതിന് മൂന്നോ നാലോ വർഷങ്ങളെടുത്തേക്കാം.
' ഏറെ സാധാരണമോ, എന്നാൽ ഒട്ടും അസാധാരണമോ അല്ല ഈ രോഗം..' ഡോക്ടർ രാജേഷ് പറയുന്നു.
'മിക്കവാറും രോഗികൾ സമയം കൊണ്ട് രോഗവിമുക്തി നേടുന്നു. പ്രായം കുറഞ്ഞ രോഗികളാണ് കുറഞ്ഞ സമയത്തിനുള്ളിൽ രോഗത്തിൽ നിന്ന് മുക്തി നേടുന്നത്..' അദ്ദേഹം പറയുന്നു.
ഒന്നരവർഷം മുൻപ് ഒരു നേരിയ ജിബിഎസ് ഡിസ്ഓർഡർ അനുഭവിക്കേണ്ടിവന്നയാളാണ് ബംഗലൂരുവിൽ കൺസൾട്ടിംഗ് സിവിൽ എൻജിനിയറും 67 കാരനുമായ എം. പ്രിയകുമാർ. ഒരു കാലുവേദനയായിട്ടാണ് തുടങ്ങിയതെന്നും അടുത്ത ദിവസം തനിക്ക് നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടെന്നും പ്രിയകുമാർ പറയുന്നു.
'വലതുകാലിലാണ് ഈ ഡിസോർഡർ ആദ്യം ഉണ്ടായത്. അത് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കൊന്നും പടർന്നില്ല. വേദനയൊന്നുണ്ടായിരുന്നില്ല. കാലനക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നുവെന്ന് മാത്രം. അഞ്ചുദിവസം ഞാൻ ആശുപത്രിയിൽ കിടന്നു. ഒരുമാസത്തോളം അവിടെ ഫിസിയോതെറാപ്പി ചെയ്തു. വീട്ടിൽ മടങ്ങിയെത്തിയശേഷവും ഫിസിയോതെറാപ്പി തുടർന്നു..'
മിക്കവാറും എല്ലാവരേയും ജിബിഎസ് ബാധിക്കാം. പക്ഷെ ചെറിയ കുട്ടികളിൽ ഇത് സാധാരണ കണ്ടുവരുന്നില്ല. കാലവർഷം കനക്കുന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചെറിയ ചില കേസുകളിൽ ജിബിഎസ് തെറ്റായി തിരിച്ചറിയപ്പെടുകയോ തിരിച്ചറിയപ്പെടാതിരിക്കുകയോ ചെയ്യാം. ' പല ആളുകളിലും പേശീവേദന സാധാരണയാണ്. അതുകൊണ്ട് ജിബിഎസ് അണുബാധയായി തെറ്റി വിലയിരുത്തപ്പെടുകയും ചെയ്യാം.' ഡോ.രാജേഷ് പറയുന്നു.
ഇതിനുള്ള ചികിത്സ ചെലവേറിയതാണ്. പ്ലാസ്മ മാറ്റുന്നതിന് സ്വകാര്യ ആശുപത്രികൾ 80000 രൂപ മുതൽ 90000 രൂപ വരെ വാങ്ങുന്നു. ഐവിഐജിക്ക് രണ്ടു മുതൽ മൂന്ന് ലക്ഷം രൂപവരേയും ചെലവ് വന്നേക്കാം. മറ്റ് ആശുപത്രി ചെലവുകൾക്കും ഫിസിയോ തെറാപ്പിക്കും പുറമേയാണിത്.
Disclaimer: This is a translated story.