'എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ ?എനിക്കമ്മയേയുള്ളൂ. എന്റച്ഛന്റെ ഓർമയിൽ ജീവിക്കാൻ എനിക്കമ്മയെ വേണം. കൊന്നുകളയരുത്..' ആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദ് ആർ ചന്ദ്രശേഖർ ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
വടകരയിൽ ആർ.എം.പി. സ്ഥാനാർത്ഥിയായ കെ.കെ. രമ മെയ് 15ന് സി.പി.ഐ(എം)പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരഭ്യർത്ഥന അഭിനന്ദ് നടത്തിയത്.
രമയെ വധിക്കുമെന്നും സി.പി.ഐ(എം) പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതൊക്കെയാണ് തന്റെ കുടുംബത്തെ നശിപ്പിക്കാനുള്ള ഉദ്യമത്തിൽ നിന്ന് സി.പി.ഐ(എം)പ്രവർത്തർ പിൻമാറണമെന്നും രാഷ്ട്രീയവൈരത്തിൽ നിന്നും ഭീഷണികളിൽ നിന്നും തന്റെ അമ്മയെ ഒഴിവാക്കണമെന്ന അഭ്യർത്ഥനക്ക് അഭിനന്ദിനെ പ്രേരിപ്പിച്ചത്.
വലിയ വലിയ കാര്യങ്ങൾക്കായി പൊരുതിയ വിപ്ലവകാരികളുടെ കഥകളാണ് തന്റെ അച്ഛൻ തനിക്ക് പറഞ്ഞുതന്നിട്ടുള്ളതെന്നും 17 വയസ്സുവരെ തന്റെ അച്ഛന്റെ കൂടെ ജീവിച്ച നാളുകൾ ഓർത്തുകൊണ്ട് അഭിനന്ദ് പറയുന്നു.
'അച്ഛന് പറയാനറിയാവുന്ന കഥകൾ അത് മാത്രമായിരുന്നു എന്നതാണ് സത്യം.' അഭിനന്ദ് എഴുതുന്നു.
'അച്ഛനുണ്ട്, അച്ഛൻ അവസാനിപ്പിച്ചു പോയതെല്ലാം നമ്മൾ മുഴുമിപ്പിക്കുമെന്നു പറഞ്ഞു പറഞ്ഞാണ് അമ്മ എനിക്കന്നൊകെ ധൈര്യം തന്നത്. ആ അമ്മയെയല്ല ഞാനിന്ന് ആശുപത്രിക്കിടക്കയിൽ കണ്ടത്. അമ്മ പേടിച്ചിരിക്കാനിടയില്ല. അമ്മ അച്ഛന്റെ ഭാര്യയായിരുന്നല്ലോ. പക്ഷെ അമ്മ തളർന്നിട്ടുണ്ട്. എന്നെക്കുറിച്ചോർത്ത് ആരോടും പങ്കുവെക്കാനാവാത്ത വേവലാതികൾ അമ്മയ്ക്കുണ്ടായിരിക്കാം..' അഭിനന്ദ് എഴുതുന്നു.
നമ്മൾ സംയമനത്തോടെ ഇരിക്കണം എന്നാണ് അമ്മ ആശുപത്രിക്കിടക്കയിൽ കിടന്ന് ആവർത്തിച്ചു.
ഈ സംഭവത്തിൽ നിന്ന് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നും അവർ അഭിനന്ദിനോട് പറഞ്ഞു. പാർ്ട്ടി സംഘടനയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയതാണോ അച്ഛൻ ചെയ്ത തെറ്റെന്നും അഭിനന്ദ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
'എന്തായിരുന്നു എന്റെ അച്ഛൻ ചെയ്ത കുറ്റം? അച്ഛനെ വെട്ടിയതിനെക്കാൾ വെട്ടുകൾ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ. ഞാനെന്താണ് നിങ്ങളോട് ചെയ്തത് ? ' അഭിനന്ദ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.
News, views and interviews- Follow our election coverage.
Click TN Election Special
Click Kerala Election Special