മലയാളികളായ ഒരു കൂട്ടം പ്രഫഷണലുകൾ ഇത്തവണയും ബി.ജെ.പി.യ്ക്ക് സഹായവുമായെത്തി. പക്ഷേ ചായയ്ക്ക് പകരം സംഭാരമാണെന്ന് മാത്രം. ഞാൻ കുമ്മനത്തെ പിന്തുണയ്ക്കുന്നു എന്ന് പേരുള്ള ബംഗലൂരു ആസ്ഥാനമായ ഈ കൂട്ടായ്മ ബി.ജെ.പിയുടെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സംഭാരസംവാദം സംഘടിപ്പിച്ച് വരികയാണ്.നരേന്ദ്ര മോദിയുടെ ചായ് പേ ചർച്ച എന്ന പ്രചരണ പരിപാടിയുടെ കേരളാപതിപ്പ് ആണ് സംഭാര സംവാദമെന്ന് സംഘാടകരിലൊരാളായ ബിനു പദ്മം പറയുന്നു. തദനുസൃതമായി ഞാൻ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു എന്ന മുദ്രാവാക്യം ഞാൻ കുമ്മനത്തെ പിന്തുണയ്ക്കുന്നു എന്നായി. ഇത്തവണത്തെ സംഭാരസംവാദത്തിന്റെ സംഘാടകരിൽ ചിലർ 2014-ൽ പലയിടങ്ങളിലായി ചായ് പേ ചർച്ചയുടെയും സംഘാടകരായിരുന്നു. ആറൻമുളയിലാണ് പരിപാടിക്ക് തുടക്കമായത്. ബി.ജെ.പിയുടെ മംഗലൂരൂ എം.പി. നളിൻ കുമാർ കട്ടീൽ ഉദ്ഘാടനം ചെയ്തു. ദേശീയ നേതാക്കളായ മീനാക്ഷി ലേഖി, അരുൺ സിങ് താക്കൂർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രണ്ട് പരിപാടികൾ ഇതുവരെ സംഘടിപ്പിക്കപ്പെട്ടു. ഭാരതീയ ജനതാ യുവമോർച്ച മീഡിയാ കൺവീനർ നൂപുർ ശർമ അടുത്ത പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടും വടകരയിലും കൊയിലാണ്ടിയിലും കൂത്തുപറമ്പിലുമാണ് അത് സംഘടിപ്പിക്കപ്പെടുക.. മൈസൂരു-കൊടഗു എം.പി പ്രതാപ് സിംഹ, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, ജനറൽ വി.കെ. സിങ് തുടങ്ങിയവർ അടുത്ത സംവാദങ്ങളിൽ പങ്കെടുക്കും. യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന നേതാക്കളെ പങ്കെടുപ്പിക്കാനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ' കേരളത്തിലേക്ക് വരേണ്ട ആവശ്യകത ഈ നേതാക്കളെ ബോധ്യപ്പെടുത്തുന്നതിന് വലിയ വൈഷമ്യമൊന്നുമില്ല. ഞങ്ങളുടെ ചില സംസ്ഥാന നേതാക്കളെക്കാൾ എളുപ്പത്തിൽ ഞങ്ങൾക്ക് അവരെ സമീപിക്കാനും കഴിയും. എന്നിരുന്നാലും സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ പൂർണ പിന്തുണ ഈ പരിപാടി സംഘടിപ്പിക്കാൻ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്..' ബിനു പറയുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ കൈവരിച്ച വികസനനേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ ഈ നേതാക്കളോട് ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച നിരവധി വികസനപദ്ധതികളെക്കുറിച്ച് കേരളത്തിലെ വോട്ടർമാരെ ബോധവൽക്കരിക്കേണ്ടതുണ്ട്. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധയൂന്നുന്നതിൽ വിമുഖരാണ്. തദ്ഫലമായി ഈ പദ്ധതികളെക്കുറിച്ച് പൊതുജനത്തിന് ധാരണയില്ല..' ടി. ജിനീഷ് എന്ന മറ്റൊരു സംഘാടകൻ പറയുന്നു. ഈ ലക്ഷ്യത്തെ മുൻനിർത്തി മലയാളത്തിൽ ഒരു വെബ്‌സൈറ്റും ഇവർ തയ്യാറാക്കിയിട്ടുണ്ട്. മോദി ഗവൺമെന്റിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളുംം വിവരിക്കുന്ന ഈ സൈറ്റിന്റെ മേൽവിലാസം www.keralacircle.org എന്നാണ്. ' തെരഞ്ഞെടുപ്പ് മുൻനിർത്തി മാത്രമുള്ളതല്ല ഈ വെബ്‌സൈറ്റ്. മോദി നയിക്കുന്ന എൻ.ഡി.എ ഗവൺമെന്റിനെക്കുറിച്ച് വിവരങ്ങൾ നൽകുകയെന്ന ദീർഘകാല ലക്ഷ്യവും അതിനുണ്ട്..' ബിനു പറഞ്ഞു. എന്തുകൊണ്ടാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് ജിനീഷിന്റെ മറുപടി ഇങ്ങനെ: ' 11 കൊല്ലം മുൻപാണ് ബംഗലൂരുവിൽ വന്നത്. പിന്നെ കേരളത്തിലേക്ക് തിരികെ പോയിട്ടില്ല. തൊഴിലവസരങ്ങളുടെ അഭാവം നിമിത്തം തന്നെ. കേരളത്തിലെ മിക്ക യുവാക്കളുടേയും സ്ഥിതി ഇതാണ്. കേരളത്തിൽ വികസനം കൊണ്ടുവരാൻ കഴിയുന്ന ഒരു മൂന്നാം ശക്തി കേരളത്തിൽ അനിവാര്യമാണ്. ബി.ജെ.പിയാണ് ആ ശക്തി..' ബിനീഷിനും സമാനമായ കാഴ്ചപ്പാടാണുള്ളത്. ' സർക്കാർ ജോലിയല്ലാതെ മറ്റൊന്നും കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എന്താണ് യഥാർത്ഥ വികസനമെന്നത് കേരളത്തിലുള്ളവർക്ക് അറിയുക പോലുമില്ല. കേരളത്തിന് പുറത്തേക്ക് പോകേണ്ടി വന്നാൽ മാത്രമേ അവർക്കത് മനസ്സിലാകൂ. കേരളത്തിൽ വികസനം കൊണ്ടുവരാൻ ബി.ജെ.പി. വരണം..' ബിനു പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനവുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിനീഷ് പറഞ്ഞു. 'സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണരീതികളെക്കുറിച്ച് ചില ആശയങ്ങൾ അദ്ദേഹത്തിന് ഞങ്ങൾ നൽകി. പ്രകോപനപരവും മോശപ്പെട്ടതുമായ പോസ്്റ്റുകളോട് സംയമനത്തോടെ വേണം പ്രതികരിക്കാനെന്ന് അദ്ദേഹം ഞങ്ങളെ ഉപദേശിക്കുകയും ചെയ്തു.' ജിനീഷ് പറഞ്ഞു. വാർത്തകൾ, കാഴ്ചപ്പാട്, അഭിമുഖങ്ങൾ എന്നിവയ്ക്ക് ഞങ്ങളുടെ തെരഞ്ഞെടുപ്പ് കവറേജ് ശ്രദ്ധിക്കുക.
News, views and interviews- Follow our election coverage.
Click TN Election Special
Click Kerala Election Special