കാത്തലിക് വൈദികൻ ഫാദർ തോമസ് ഉഴുന്നാളിലിനെ വിട്ടയയ്ക്കാൻ നിരവധി ദശലക്ഷം ഡോളർ മോചനദ്രവ്യം വേണമെന്ന് കാണിച്ച് ഇന്ത്യൻ സർക്കാരിന് വിഡിയോ സന്ദേശം ലഭിച്ചതായി സ്വകാര്യചാനലായ ഐ.ബി.എൻ ഗവൺമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
വിഡിയോവിൽ സലേഷ്യൻ പുരോഹിതനായ ഫാദർ ഉഴുന്നാളിൽ പിറകിൽ നിൽക്കുന്നയാളിനോട് സഹായം അഭ്യർത്ഥിക്കുന്നതായി കാണാം. എന്നാൽ അദ്ദേഹം ഇപ്പോൾ ജീവനോടെയുണ്ടോ എന്ന കാര്യത്തിലുറപ്പില്ലെന്നും ചാനൽ പറയുന്നു.
മാർച്ച് നാലിനാണ് ഐ.എസ് ഭീകരരെന്ന് കരുതപ്പെടുന്നവർ ഏദനിൽ 1992-ൽ മദർതെരേസ സ്ഥാപിച്ച വയോജനമന്ദിരത്തിൽ ഇരച്ചുകയറിവന്ന് ഉഴുന്നാളിലിനെ തട്ടിക്കൊണ്ടുപോകുന്നത്. അന്ന് ഒരു ഇന്ത്യക്കാരിയുൾപ്പെടെ മിഷണറീസ് ഒഫ് ചാരിറ്റിയുടെ നാല് കന്യാസ്ത്രീകളെയും മറ്റു ചിലരേയും മതഭീകരർ വെടിവെച്ചുകൊന്നിരുന്നു.
സംഭവത്തിന് ശേഷം ഇന്ത്യൻ ഗവൺമെന്റ് വൈദികനെ രക്ഷിക്കുന്നതിനായി ചില പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നു. വൈദികനെ കുരിശിൽ തറച്ചുകൊന്നുവന്ന വാർത്ത കാത്തലിക് സഭയുടെ വക്താക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് നിഷേധിക്കുകയും ചെയ്തു.
ഐ.എസ് ഭീകരരാണോ സംഭവത്തിന് പിറകിൽ എന്ന കാര്യത്തിലും ഇതുവരെ തീർച്ചയായിട്ടില്ല. സാധാരണ തലവെട്ടിക്കൊല്ലുകയാണ്, കുരിശിൽ തറച്ചുകൊല്ലുകയല്ല ഐ.എസിന്റെ രീതി എന്നതാണ് സംശയത്തെ ബലപ്പെടുത്തുന്നത്.