ജയലളിത: ജനിച്ചത് കർണാടകത്തിൽ; എന്നാൽ തമിഴ് സ്വത്വത്തിൽ അഭിമാനിച്ചു

കന്നഡിഗ പ്രസ്ഥാനക്കാരുമായുള്ള ജയലളിതയുടെ കൊമ്പുകോർക്കലിന് നീണ്ട ചരിത്രം.
ജയലളിത: ജനിച്ചത് കർണാടകത്തിൽ;  എന്നാൽ തമിഴ് സ്വത്വത്തിൽ അഭിമാനിച്ചു
ജയലളിത: ജനിച്ചത് കർണാടകത്തിൽ; എന്നാൽ തമിഴ് സ്വത്വത്തിൽ അഭിമാനിച്ചു
Written by:

ഞാൻ ഒരു തമിഴ് പെൺകുട്ടി...കന്നഡിഗയല്ല....

ആക്ടിവിസ്റ്റുകൾ തന്റെ സ്വത്വത്തെ ചോദ്യം ചെയ്തപ്പോൾ ജയലളിത പ്രതിവചിച്ചതിങ്ങനെ. 

സെപ്തംബർ 2012ലാണ് സംഭവം. കാവേരി റിവർ അഥോറിറ്റിയുടെ യോഗത്തിന് ഡൽഹിയിലെത്തിയതായിരുന്നു ജയലളിത. അന്നത്തെ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ജലവിഭവ വകുപ്പ് മന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും അപ്പോൾ അവിടെയുണ്ടായിരുന്നു. 

ജലം പങ്കിടുന്നത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന ശത്രുതാസമീപനത്തിന്റെ പശ്ചാത്തലത്തിൽ ആ മുറിയിൽ സൗഹൃദത്തിന്റെ ഊഷ്മളതയ്ക്ക് പകരം ഒരുതരം മരവിപ്പായിരുന്നു. അസുഖകരമായ ആ അന്തരീക്ഷത്തെ ഭഞ്ജിക്കുവാൻ ഉദ്ദേശിച്ച് ബൊമ്മൈ തന്നെ കന്നഡയിൽ ജയലളിതക്ക് പരിചയപ്പെടുത്തി. 

പെട്ടെന്നുതന്നെ ഇരുവർക്കിടയിലും സംഭാഷണം അനായാസേന മുറുകി. 'ചിലപ്പോഴൊക്കെ സിനിമാനടി ബി. സരോജയുമായി ഞാൻ കന്നഡയിൽ സംസാരിക്കാറുണ്ട്. ഭാഷയും വാക്കുകളുമൊക്കേ മറന്നുപോയിത്തുടങ്ങി.' ജയലളിത ഇങ്ങനെ സംഭാഷണത്തിനിടയിൽ പറഞ്ഞത്രേ. 

പക്ഷേ കാര്യത്തിലേക്ക് കടന്നപ്പോൾ ജയലളിതയുടെ മട്ടുമാറി. നിന്നിടത്തുനിന്ന് ഒരിഞ്ചുപോലും നീങ്ങാൻ അവർ കൂട്ടാക്കിയില്ല. നദീജലം വിട്ടുകൊടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്താൻ ബൊമ്മെ പരിശ്രമിച്ചെങ്കിലും. 

കന്നഡ ഭാഷയോട് പ്രതിപത്തിയും ജൻമദേശത്തോട് കൂറും ഉണ്ടായിരുന്നെങ്കിലും തന്നെ ഒരു തമിഴ് സ്ത്രീയായാണ് അവർ സ്വയം പരിഗണിച്ചിരുന്നത്. രാഷ്ട്രീയ എതിരാളികൾ അവരുടെ തമിഴ്‌സ്വത്വത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപേ തന്നെ അവർക്ക് അവരുടെ തമിഴ് സ്വത്വത്തെ കുറിച്ച് തീർച്ചയുണ്ടായിരുന്നു. 

1948-ലാണ്ട്രിച്ചിയ്ക്കടുത്ത് ശ്രീരംഗത്തുനിന്നും മൈസൂരുവിലെ മാണ്ഡ്യയിലെത്തിയ ഒരു തമിഴ് വൈഷ്ണവ ബ്രാഹ്മണ കുടുംബത്തിൽ ജയലളിത ജനിക്കുന്നത്. 

മൈസൂരൂവിലെ ദസറ പ്രദർശനത്തോടനുബന്ധിച്ച് ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാൻ ജയലളിതക്ക് ക്ഷണം ലഭിക്കുകയുണ്ടായി. നന്നെ ചെറുപ്പത്തിലേ ഡാൻസ് ട്രൂപ്പുകളിൽ അംഗമായ മികവുറ്റ രു കലാകാരിയായിരുന്നു അവർ. 1970ലായിരുന്നു അത്. സംസ്ഥാനത്തിന്റെ പേര് മൈസൂരു എന്നത് കർണാടക എന്നാക്കി മാറ്റുന്നതിനെ ചൊല്ലി പിരിമുറുക്കം നിലനിന്ന സമയമായിരുന്നു അത്. ഈ പശ്ചാത്തലത്തിൽ ദസറ പ്രദർശനത്തിൽ പങ്കെടുക്കരുതെന്ന് അഭ്യുദയകാംക്ഷികൾ ഉപദേശിച്ചത് അനുസരിച്ച് അവർ അതിൽ നിന്നു പിൻമാറുകയായിരുന്നു. 

കർണാടകത്തിലാണ് ജനിച്ചതെങ്കിലും കന്നഡ നന്നായി വഴങ്ങുമെങ്കിലും താൻ തീർത്തും ഒരു തമിഴ്‌നാട്ടുകാരിയാണെന്ന് നേരത്തെ വികടൻ മാസികക്ക് നൽകിയ അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. 

ഏതായാലും അവരുടെ ഈ തമിഴ് ആഭിമുഖ്യം കന്നഡ വാദികൾക്ക് ദഹിച്ചില്ല. വട്ടൽ നാഗരാജിന്റെ കന്നഡ ചാലുവാലി വട്ടൽ പക്ഷ കക്ഷി അവർ ദസറ പരിപാടിയിൽ നിന്ന് പിൻമാറിയതിനെ അപലപിച്ചതിനെ തുടർന്നായിരുന്നു അവരുടെ ഈ പ്രസ്താവന. 

കന്നഡ സംവിധായകൻ ബി.ആർ പന്തുലു തന്റെ കന്നഡ സിനിമ ഗംഗാ ഗൗരി തമിഴിലെടുക്കുമ്പോൾ അതിൽ ഭാഗഭാക്കാകാൻ ജയലളിതയോട് അഭ്യർത്ഥിച്ചിരുന്നു. അക്കാലത്ത് തമിഴ് ചിത്രങ്ങൾ ചെന്നൈയിൽ മാത്രമാണ് നിർമിച്ചിരുന്നത്. എന്നാൽ ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി ഈ പടം മൈസൂരുവിൽ ചിത്രീകരിക്കാനാണ് പന്തുലു തീരുമാനിച്ചത്. എന്നാൽ നൃത്തപരിപാടിയും ചിത്രീകരണവും ഏതാണ്ട് ഒരേസമയത്താണ് നടക്കുന്നത്് എന്ന് വസ്തുത ജയലളിതയുടെ ശ്രദ്ധയിൽ പെട്ടില്ല. 

പി.ആർ.ഒയും സിനിമാചരിത്രകാരനുമായ ആനന്ദൻ ചെന്നൈയിൽ നിന്ന് ചിത്രീകരണം കവർ ചെയ്യുന്നതിന്  പത്തോളം പത്രപ്രവർത്തകരേയും കൂട്ടി മൈസൂരുവിലെത്തിയിരുന്നു. അവരെത്തിയതിന്റെ പിറ്റേന്ന് ഷൂട്ടിംഗ് നടക്കുന്ന പ്രീമിയർ സ്റ്റുഡിയോവിലേക്ക് കന്നഡ ആക്ടിവിസ്റ്റുകൾ ഇരച്ചുകയറി. കന്നഡ ചാലുവാലി വട്ടൽ പക്ഷയുടെ നൂറോളം അംഗങ്ങളാണ് ഇരച്ചുകയറിയത്. ജയലളിത മാപ്പു പറയുകയായിരുന്നു അവരുടെ ആവശ്യം. 

പന്ത്രണ്ടടി ഉയരമുള്ള ഗേറ്റുകൾ പൂട്ടിയിട്ടിരുന്നുവെങ്കിലും അവരത് ചാടിക്കടന്ന് സ്റ്റുഡിയോയ്ക്കകത്തേക്ക് പ്രവേശിച്ചു. 

' എല്ലാത്തരത്തിലുമുള്ള വഷളൻ മുദ്രാവാക്യങ്ങളായിരുന്നു അവർ മുഴക്കിക്കൊണ്ടിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ഒരായുധം ഓരോരുത്തരുടേയും കൈയിലുമുണ്ടായിരുന്നു. ' ആനന്ദൻ ഓർക്കുന്നു. ജയലളിതയേയും നിർമാതാവ് പന്തുലുവിനേയും ചെന്നൈയിൽ നിന്നുള്ള പത്രപ്രവർത്തകരേയും സ്റ്റുഡിയോയുടെ രണ്ടാം നിലയിലുള്ള മുറിയിൽ ്അവർ പൂട്ടിയിടുകയായിരുന്നു. 

'പ്രതിഷേധക്കാർ മുറിയിലേക്ക് കയറിയപ്പോൾ ഞങ്ങൾ (പത്രപ്രവർത്തകർ) അവർക്ക് വലയം തീർത്തുനിന്നു.' ആനന്ദൻ പറഞ്ഞു. കന്നഡിഗർക്കെതിരെ നേരത്തെ നടത്തിയ പ്രസ്താവനകൾക്ക് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ പിരിമുറുക്കം ഇല്ലാതാക്കുന്നതിന് അങ്ങനെ ചെയ്യാൻ ജയലളിതയോട് പന്തുലു നിർദേശിച്ചു. 

'ഞാൻ ഒരു തമിഴ് പെൺകുട്ടിയാണ് . കന്നഡ പെൺകുട്ടിയല്ല..' ജയലളിത ഉറക്കെ പറഞ്ഞു. പ്രതിഷേധക്കാർ വളഞ്ഞുവെച്ചിട്ടും അവർ മാപ്പുപറയാൻ കൂട്ടാക്കിയില്ല. 

തമിഴിൽ സംസാരിച്ച ജയലളിത പറഞ്ഞതെന്തെന്ന് പ്രതിഷേധക്കാർക്ക് മനസ്്‌സിലാകാത്തതുകൊണ്ടതു മാത്രം ഒന്നും സംഭവിച്ചില്ല- ആനന്ദൻ പറയുന്നു. ജയലളിതയുടെ അന്നത്തെ ധീരതയോടെയുള്ള പെരുമാറ്റത്തിൽ തികഞ്ഞ ആരാധനയോടെ. 

അവരുടെ സംസ്ഥാനത്ത് ഒരു തമിഴൻ ഇത്തരത്തിൽ ഒരു ആക്രമണം നേരിടേണ്ടിവന്നാലുള്ള നാണക്കേടിനെക്കുറിച്ച് സംവിധായകൻ സ്വാമി ബോധ്യപ്പെടുത്തിയപ്പോൾ മാത്രമാണ് പ്രതിഷേധക്കാർ പിൻവലിയാൻ തീരുമാനിച്ചത്. 

ജയലളിത താമസിയാതെ മെസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങി. അന്നേദിവസം തന്നെ സഹായിച്ച പത്രപ്രവർത്തകർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 


 

Related Stories

No stories found.
The News Minute
www.thenewsminute.com