ഒരു അന്താരാഷ്ട്ര ജീവകാരുണ്യസ്ഥാപനത്തിന് സമ്പത്തിൽ നിന്ന് വലിയൊരു സംഖ്യ നീക്കിവെച്ച 17 കോടീശ്വരൻമാരിൽ ശോഭാ ഡവലപ്പേഴ്‌സ് സ്ഥാപകൻ പി.എൻ.സി. മേനോനും ഭാര്യ ശോഭും ബയോകോൺ ലിമിറ്റഡ് സ്ഥാപക കിരൺ മജുംദാർ ഷായും ഉൾപ്പെടുന്നു.
2010-ൽ വാറൻ ബഫെറ്റും മുൻ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും സ്ഥാപിച്ച ജീവകാരുണ്യപ്രസ്ഥാനമാണ് ഗിവിങ് പ്‌ളെജ്ജ് എന്ന സംരംഭം. മനുഷ്യസ്‌നേഹപ്രചോദിതമായ പ്രവർത്തനങ്ങൾക്ക് സമ്പത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംരംഭത്തിന്റെ ഉദ്ദേശ്യം.
17 പുതിയ പേരുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇതിൽ ആകെ 116 രാജ്യങ്ങളിൽ നിന്നായി 154 പേർ ഒപ്പുവെച്ചു.
1.53 ബില്യണിന്റെ സമ്പത്തുള്ള പി.എൻ.സി. മേനോനെ 2015-ൽ 91 ാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി തെരഞ്ഞെടുത്തിരുന്നു.
സമ്പന്നത കൊണ്ട് അനുഗൃഹീതരായ ആളുകളുടെ ഉത്തരവാദിത്വമാണ് അത്ര ഭാഗ്യവാൻമാരല്ലാത്ത ആളുകളെ സഹായിക്കാൻ കൂടുതൽ വഴികൾ കണ്ടെത്തുകയെന്നത് എന്ന് തന്റെ സമ്പത്ത് നീക്കിവെച്ചുകൊണ്ട് എഴുതിയ കത്തിൽ പറയുന്നു.
'ഈ നീക്കം മനുഷ്യസ്‌നേഹപ്രചോദിതമായ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കുകൊള്ളാൻ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മറ്റേതുമൂലയിൽ നിന്നുമുള്ള വ്യക്തികൾക്ക് പ്രചോദനമാകുമെന്ന് ഞാൻ ആശിക്കുന്നു. അളക്കാനൊക്കാത്ത തോതിലുള്ള സന്തോഷമാണ് എന്തെങ്കിലും നൽകുകയെന്ന പ്രവൃത്തി തരുന്നതെന്ന് ഞാൻ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയും. ഈ വിശ്വാസം തന്നെയാണ് എന്റെ ഭാര്യയും മക്കളും പങ്കുവെയ്ക്കുന്നത് എന്നത് എന്റെ ഭാഗ്യമാണ്..'
ഒരു ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകയും 63-കാരിയുമായ ഷാ തന്റെ കത്തിൽ പറയുന്നത് വികസ്വരരാജ്യങ്ങളിലെ ആരോഗ്യപരിചരണത്തിൽ കുതിപ്പ് സൃഷ്ടിക്കുന്നതിനാണ് തന്റെ മനുഷ്യസ്‌നേഹപ്രചോദിതമായ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത് എന്നാണ്.
' എന്റെ മനുഷ്യസ്‌നേഹപ്രചോദിതമായ പ്രവർത്തനങ്ങളുടെ ദിശ മിക്കവാറും ആഗോളതലത്തിൽ, പ്രത്യേകിച്ചും വികസ്വരരാഷ്ട്രങ്ങളിൽ, ആരോഗ്യപരിചരണരംഗത്ത് ഒരു വ്യത്യസ്തത സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടിട്ടുള്ളതാണ്. ദരിദ്രരാജ്യങ്ങളിലെ ക്യാൻസർ രോഗികൾക്കൊക്കെ വന്നുചേരുന്ന ദുർവഹമായ സാമ്പത്തിക ഭാരത്തെ സംബന്ധിച്ച് എനിക്ക് സവിശേഷമായ ഉത്കണ്ഠയുണ്ട്്. സ്വീകാര്യമായ രീതിയിലുള്ള ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും അപ്രാപ്യമാണ് എന്നത് സംബന്ധിച്ച് ഞാൻ ബോധവതിയാണ്..'
തന്റെ സമ്പത്തിന്റെ പകുതിയും ഈ ഫൗണ്ടേഷനുവേണ്ടി നീക്കിവെച്ച വിപ്രോ സ്ഥാപകൻ അസിംപ്രേംജിയാണ് ഇതുവരെ ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു ഒരേ ഒരു ഇന്ത്യക്കാരൻ.
ബുധനാഴ്ച ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയവരിൽ സെയിൽസ്‌ഫോഴ്‌സ്. കോം ഇൻകോർപറേറ്റ് സ്ഥാപകൻ മാർക് ബെണിയോഫും സഹസ്ഥാപകൻ ജോ ഗെബ്യായും മറ്റുചിലരും ഉൾപ്പെടുന്നുവെന്ന് ഒരു ഔദ്യോഗികപത്രക്കുറിപ്പ് വിശദമാക്കുന്നു.