ക്യാമറക്ക് മുൻപാകെ സംസാരിക്കാനാവശ്യപ്പെട്ട് ഏതാനും ചില തമിഴ് ചാനലുകാർ കർമങ്ങൾ നടത്തുന്ന സ്ഥലത്തേക്ക് തള്ളിക്കയറിയെന്ന് റിപ്പോർട്ടുകളുണ്ട്.

Malayalam Saturday, July 02, 2016 - 11:21

സ്വാതിയുടെ ഘാതകനെ തിരുന്നെൽവേലിയിൽ വെച്ച് പൊലിസ് പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ, സ്വാതിയുടെ കുടുംബത്തിന്റെ പ്രതികരണമാവശ്യപ്പെട്ട് മാധ്യമപ്പട മരണാനന്തരകർമങ്ങൾ നിർവഹിക്കുന്നിടത്തേക്ക് തള്ളിക്കയറിയെന്ന് ആരോപണം.


 

മാധ്യമങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ശ്രീരംഗത്ത് മരണാന്തരചടങ്ങുകൾ നിർവഹിക്കുകയായിരുന്ന കുടുംബത്തിന് ഏതാനും ചില ചാനലുകളുടെ ഇടപെടൽ ബുദ്ധിമുട്ടുണ്ടാക്കി. അവർ ചടങ്ങുകൾ നിർവഹിക്കുകയായിരുന്ന സ്വാതിയുടെ പിതാവിനെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും പറയുന്നു.


 

ക്യാമറക്ക് മുൻപാകെ സംസാരിക്കാനാവശ്യപ്പെട്ട് ഏതാനും ചില തമിഴ് ചാനലുകാർ കർമങ്ങൾ നടത്തുന്ന സ്ഥലത്തേക്ക് തള്ളിക്കയറിയെന്ന് റിപ്പോർട്ടുകളുണ്ട്.


 

തങ്ങളെ ഒഴിവാക്കാൻ കുടുംബം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.


 

"ദയവായി ചുരുങ്ങിയ പക്ഷം ഇപ്പോഴെങ്കിലും ഞങ്ങളെ ചടങ്ങുകൾ നിർവഹിക്കാൻ അനുവദിക്കണം. ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത ആവശ്യമുണ്ട്. സങ്കടപ്പെട്ടിരിക്കാനുള്ള സമയവും. ഓരോ നീക്കവും വാർത്തയാകാൻ മാത്രം സന്തോഷകരമായ മുഹൂർത്തമല്ലിത്. പാരമ്പര്യമനുസരിച്ചും സമാധാനപരമായും ചടങ്ങുകൾ നടത്താൻ കുടുംബത്തെ അനുവദിക്കുക. ഞങ്ങൾ അങ്ങേയറ്റം നടുക്കത്തിലാണ്. ഹൃദയം തകർന്നിരിക്കുകയുമാണ്. ഈ മുറിവ് മാധ്യമങ്ങൾ കൂടുതലാക്കരുത്. ഇതാണ് കൈകൂപ്പിക്കൊണ്ട് ഞങ്ങൾക്ക് മാധ്യമങ്ങളുടെ മുൻപാകെ വിനീതമായി അഭ്യർത്ഥിക്കാനുള്ളത്. " സ്വാതിയുടെ സഹോദരി നിത്യ പറഞ്ഞു.