ഇടതുപക്ഷസർക്കാർ ' കാര്യങ്ങൾ ശരിയാക്കുമോ?'

Malayalam Tuesday, May 24, 2016 - 19:45

കഴിഞ്ഞ ഏപ്രിൽ 28നാണ് ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. മറ്റേത് കുറ്റകൃത്യത്തേക്കാളധികം വാർത്താപ്രാധാന്യം ജിഷയുടെ വധത്തിന് കൈവന്നിട്ട് അധികം നാളുകളായിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധകോലാഹലത്തേക്കാളധികം സംസ്ഥാനത്തുടനീളം അന്വേഷണത്തിലുള്ള മന്ദഗതി സംബന്ധിച്ച പ്രതിഷേധപ്രകടനങ്ങളിലേക്ക് നയിച്ചത് ഈ കുറ്റകൃത്യം നടന്ന സന്ദർഭമണ്.

ഒരു രാഷ്ട്രീയമാറ്റത്തിന് സാധ്യത നൽകുന്ന ഒരു അവസരമായിരുന്നു അത്. തീർച്ചയായും അങ്ങിനെത്തന്നെ സംഭവിച്ചു.

നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വോട്ടർമാരെ ആകർഷിക്കാൻ സകല അടവും പയറ്റി. അതുവരെ യു.ഡി.എഫ്. ഗവൺമെന്റിന്റെ അഴിമതിയെ തെരഞ്ഞടുപ്പ് വിഷയമാക്കിയ എൽ.ഡി.എഫിന് ജിഷ വധം ഭരണമുന്നണിയെ ആക്രമിക്കാൻ മറ്റൊരായുധം കൂടി നൽകി. യു.ഡി.എഫ് ഭരണത്തിൻ കീഴിൽ സംസ്ഥാനം തകർച്ചയെ നേരിടുകയാണെന്ന് കാണിക്കാൻ മറ്റൊരു കാരണം കൂടി നൽകി. 

മെയ് അഞ്ചിന് ഇടതുപക്ഷജനാധിപത്യമുന്നണി പെരുമ്പാവൂർ ഡിവൈഎസ്പി ഓഫിസിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. കുറ്റവാളിയെ പിടികൂടാൻ ഉടൻ നടപടിയുണ്ടാകണമെന്നും മുന്നണി ആവശ്യമുയർത്തി. എന്നാൽ, സംഭവം നടന്നിട്ട് മൂന്നാഴ്ച കഴിഞ്ഞു. പ്രതിയിലേക്ക് വിരൽചൂണ്ടുന്ന ഒരു തുമ്പുമുണ്ടാക്കാൻ പൊലിസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. 

ജിഷയുടെ വധത്തെച്ചൊല്ലിയുണ്ടായ പ്രക്ഷോഭങ്ങളും തുടർന്ന് കേരളത്തിലെ സ്ത്രീ സുരക്ഷയെ മുൻനിർത്തിയുണ്ടായ സംവാദവും അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ഒരു അനുഗ്രഹമായി ഭവിച്ചു. സ്ത്രീകളുടെ വോട്ടുകളെ സ്വാധീനിച്ച ഘടകങ്ങളിലൊന്നായിരുന്നു ജിഷ വധവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഒരു രാഷ്ട്രീയ ആയുധമായി ജിഷ വധത്തെ മാറ്റിയതിന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പിന്നീട് ഒരുപോലെ വിമർശിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതിഷേധങ്ങൾ കെട്ടടങ്ങിയതായിരുന്നു കാരണം. 

ഇപ്പോഴിതാ ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിൽ വന്നു. അതേസമയം ജിഷ വധക്കേസ് രാഷ്ട്രീയത്തിലെ ഉൽപാദനപരമല്ലാത്ത സമവാക്യങ്ങളുടെ ഉത്തമനിദർശനവുമായി-പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുകയും അധികാരത്തിൽ വരുമ്പോൾ അവഗണിക്കുകയും ചെയ്യുകയെന്നതിന്റെ. 

എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടും പെരുമ്പാവൂരിലെ സി.പി.ഐ (എം) സമരം തുടരുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് ഇനി 24 മണിക്കൂറില്ല. എന്നിട്ടുപോലും. എന്താണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ സമരം?

സമരക്കാരുടെ ആവശ്യം സംബന്ധിച്ച് എന്തു ശരിയായി ചെയ്യണമെന്നുള്ളത് ഇനി പുതിയ ഗവൺമെന്റിന്റെ കാര്യമാണ്. ജിഷയുടെ വധക്കേസ് അന്വേഷണത്തിൽ കുതിപ്പുണ്ടാക്കുകയും സ്ത്രീ സുരക്ഷ എന്ന പൊതുപ്രശ്‌നത്തിന് പരിഹാരം കാണുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാക്കുകയും ചെയ്യുകയെന്നതിൽ ഇനി തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് ഗവൺമെന്റാണ്. 

അന്വേഷണസംഘത്തെ ഒരു സ്ത്രീ ഓഫിസർ നയിക്കണമെന്ന ആവശ്യത്തിൽ ഇപ്പോഴും സമരക്കാർ ഉറച്ചുനിൽക്കുകയാണെന്ന് സി.പി.ഐ.(എം) എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. 'ഈ ഒരാവശ്യം നിറവേറ്റിക്കി്ട്ടുന്നതുവരെ സമരം തുടരും. പുതിയ ഗവൺമെന്റ് ഉടനെയുണ്ടാകും. ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' രാജീവ് പറഞ്ഞു.

'കാര്യങ്ങൾ എൽ.ഡി.എഫ്. ഗവൺമെന്റ് ശരിയാക്കുമോ' എന്നുള്ളതും  അതുമല്ലെങ്കിൽ പുതിയ പ്രതിപക്ഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് മറ്റൊരു വട്ടം പ്രതിഷേധപ്രകടനങ്ങൾക്ക് തുടക്കമിടുമോ എന്നതും കണ്ടുതന്നെയറിയണം.