ഇവര് കോഴിക്കോട്ടെ പ്രസിദ്ധമായ സമുദ്രതീരമുഖത്തെ സ്വന്തം ഭാഗ്യാന്വേഷികളാണ്.

Malayalam Sunday, June 12, 2016 - 09:10

സന്നിധ ഹരി

പ്രദേശവാസികൾ വരിവരിയായിയാണ് നിൽപ്. തിരകൾ കയറിയിറങ്ങുന്നതിനനുസരിച്ച് അവർ ഒന്നിന് പിറകേ ഒന്നായി അതിനൊപ്പം നീങ്ങുന്നു. 

ആദ്യമായി ഈ ദൃശ്യം കാണുന്നവർക്ക് ഇതൊരു കാലവർഷത്തെ ആനയിക്കുന്ന അനുഷ്ഠാനനൃത്തമായിട്ടേ അനുഭവപ്പെടൂ. 

ഇവര് കോഴിക്കോട്ടെ പ്രസിദ്ധമായ സമുദ്രതീരമുഖത്തെ സ്വന്തം ഭാഗ്യാന്വേഷികളാണ്. ഭാഗ്യം കൊണ്ടുവരുന്ന എന്തെങ്കിലുമൊരു കണ്ടെടുക്കൽ നടത്താനാണ് അവർ ശ്രമിക്കുന്നത്. 


 

തികച്ചും നാടകീയമായ വേദിയൊരുക്കുന്ന ഇരുണ്ട കാലവർഷ മേഘങ്ങളുടെ പശ്ചാത്തലത്തിൽ, മഴയുടെയും ഇടിയുടെയും താളാത്മകമായ അകമ്പടിയോടെ കടലിലെ പ്രക്ഷുബ്ധതരംഗങ്ങളെ നൃത്തമാടിച്ച് കാലവർഷം കേരളതീരങ്ങളിലെത്തിയിരിക്കുന്നു


 

കടൽ നേരത്തെ എടുത്തുകൊണ്ടുപോയവ തീരത്ത് ആഞ്ഞടിക്കുന്ന ഓരോ തിരയും തിരികെ കൊണ്ടുവരുമെന്ന് പ്രദേശവാസികൾ പറയുന്നു. ഓരോ തിരയും കടൽത്തീരത്തെ ഒരു പാളി മണൽവിരിപ്പ് എടുത്തുമാറ്റുമ്പോൾ, ഇതുവരെ കടലൊളിപ്പിച്ച നഷ്ടപ്പെട്ട സ്വർണ പാദസരങ്ങളും മാലകളും മോതിരങ്ങളും പതക്കങ്ങളുമൊക്കെ വെളിച്ചത്തുവരുന്നു.


 

കടൽ അവർക്ക് വേണ്ടി കാത്തുവെച്ച ഈ കൊച്ചുനിധികൾക്ക് വേണ്ടി ഈ നിധിവേട്ടക്കാർ അവ അരിച്ചുപെറുക്കുന്നു. ഒരു കഷണം മഞ്ഞലോഹത്തിന് വേണ്ടി പരതുമ്പോൾ അവർക്ക് കിട്ടുന്ന നാണയങ്ങൾ വരെ അവർ പെറുക്കിയെടുക്കുന്നു.


 

' കാലവർഷം തുടങ്ങുകയും കടൽ ക്ഷോഭിക്കുകയും തിരമാലകൾക്ക് ഉയരം വെയ്ക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഞങ്ങൾക്ക് സാധാരണയായി മാലകൾ, മോതിരങ്ങൾ, പാദസരങ്ങൾ തുടങ്ങിയവയൊക്കെ കിട്ടാറുണ്ട്.  കുടുംബങ്ങൾ സ്ഥിരമായി ഉല്ലാസസന്ദർശനത്തിനെത്തുന്ന ഇടമാണ് കോഴിക്കോട്ട് ബീച്ച്. പ്രത്യേകിച്ചും വേനൽക്കാലത്ത്. ചിലപ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ പാദസരങ്ങളും മോതിരങ്ങളുമൊക്ക നഷ്ടമാകാറുണ്ട്. അപ്പോൾ ബീച്ചിൽ തിരഞ്ഞാൽ അവർക്കത് ഉടനെ കിട്ടില്ല. ഈ സമയത്താണ് നഷ്ടപ്പെട്ടതൊക്കെ തീരത്തടിയുന്നത്.  ഭാഗ്യമുണ്ടെങ്കിൽ അവ ഞങ്ങൾക്ക് കിട്ടും.  സ്വർണത്തിന്റെ ഇന്നത്തെ വിലനിലവാരം കണക്കാക്കുമ്പോൾ ഇത് ഒരു നിധിവേട്ട തന്നെയാണ്..' പേരുവെളിപ്പെടുത്താൻ തയ്യാറില്ലാത്ത അവരിലൊരാൾ പറഞ്ഞു. 

 

താൻ നടത്തുന്ന നിധിവേട്ടയെ കുറിച്ച് കുടുംബാംഗങ്ങൾ അറിയാനിടയായാൽ നാണക്കേടാണ് എന്ന് കരുതിയാണ് താൻ പേരുവെളിപ്പെടുത്താൻ താൽപര്യപ്പെടാത്തത്. 


 

45 ദിവസത്തെ ട്രോളിങ് നിരോധനം ജൂൺ 14 മുതൽ നിലവിൽ വരും. അതോടെ കടലിനെ ആശ്രയിച്ചുകഴിയുന്ന മീൻപിടുത്ത തൊഴിലാളികൾക്ക് രണ്ടറ്റവും കൂ്ട്ടിമുട്ടിക്കാൻ ഏറെ പണിപ്പെടേണ്ടിവരും. ഒരു നല്ല നിധി കിട്ടുന്ന ഇവരിലെ ഭാഗ്യവാൻമാർ ഈ ദിനങ്ങളെ വലിയ പ്രയാസം കൂടാതെ കടന്നുപോരും. ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ തിര പിൻവാങ്ങിയ മണൽപ്പരപ്പിൽ വീണ്ടും കാലുകൊണ്ട് പരതാൻ തുടങ്ങി. 

 

 

Disclaimer: This is a translated story.
 
Topic tags,