അന്യസംസ്ഥാനത്തൊഴിലാളി: കേരളീയർക്ക് കൈത്തരിപ്പുതീർക്കാൻ കിട്ടിയ പുതിയ ഇര

ഏകദേശം 25 ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികൾ കേരളത്തിൽ തൊഴിൽ തേടിയെത്തിയിട്ടുണ്ടെന്നാണ് അവസാന കണക്ക്.
അന്യസംസ്ഥാനത്തൊഴിലാളി: കേരളീയർക്ക് കൈത്തരിപ്പുതീർക്കാൻ കിട്ടിയ പുതിയ ഇര
അന്യസംസ്ഥാനത്തൊഴിലാളി: കേരളീയർക്ക് കൈത്തരിപ്പുതീർക്കാൻ കിട്ടിയ പുതിയ ഇര

ജോലി തേടിയെത്തിയ അന്നേദിവസമാണ് കൈലാഷ് ബോഹ്‌റ മരിക്കുന്നത്. ജോലി തേടിയുള്ള അലച്ചിലിന്റെ ഭാഗമായാണ് 29 കാരനായ ഈ ആസാംകാരൻ കേരളത്തിലെത്തുന്നത്.

നമ്മളിലാരും ബോധവാൻമാരല്ലാത്ത കാര്യം കൈലാഷും കേരളത്തിലെത്തിയത് പട്ടിണി മാറ്റാനാണ് എന്നതാണ്. അയാൾ ചെയ്ത ഒരേ ഒരു തെറ്റ് അയാൾ അന്യസംസ്ഥാനത്തൊഴിലാളിയായിപ്പോയി എന്നതാണ്. 

കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ അയാളെ കെട്ടിയിടുകയായിരുന്നു. രണ്ടുമണിക്കൂറോളം അയാൾ പൊരിവെയിലത്ത് ചൂടിൽ തളർന്ന് കിടന്നു. അവസാനശ്വാസം വരെ ആ ബന്ധനത്തിൽ നിന്ന് മോചിതനാകാൻ അയാൾ പരിശ്രമിച്ചു. ചുരുങ്ങിയത് അമ്പതോളം പേർ അയാൾ പതിയേ മരണത്തോടടുക്കുന്ന കാഴ്ച കണ്ട് കടന്നുപോയിട്ടുണ്ട്.

ആരും പ്രതികരിച്ചില്ല. മറ്റൊരുഭാഷയിലായതുകൊണ്ട് കാര്യം മനസ്സിലായില്ലെന്നായിരുന്നു അവരുടെ ഒഴികഴിവ്.  മെയ് നാലിന് കോട്ടയത്തിനടുത്ത് ചിങ്ങവനത്തായിരുന്നു സംഭവം നടന്നത്. 

അയാളുടെ നിഷ്‌കളങ്കത ബോധ്യപ്പെടുന്നതിന് ഒരു പോസ്റ്റ് മോർട്ടം റിപ്പോര്ട്ട് വേണ്ടി വന്നു നമുക്ക്. ഒന്നുമില്ലെങ്കിലും ഒരു ചൊല്ല് നമ്മൾ എപ്പോഴും ആവർത്തിച്ചുപോരുന്നതല്ലേ?

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് എന്ന ചൊല്ല്. എന്നിട്ടെന്താ? അയാൾ മരിച്ചു. അപരിചിതരെ നമ്മൾ ഭയക്കുന്നുവെന്നതിന് നമ്മളെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ? പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്. 

നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ ചിന്തകളിൽ നാം രാജ്യത്തിലെ മറ്റ് പ്രദേശങ്ങളെ വിഭാഗീയത വെച്ചുപുലർത്തുന്നതിൽ കുറ്റപ്പെടുത്തുന്നു. നമ്മുടെ ഇടതുപക്ഷ ചരിത്രത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

പക്ഷേ ഉള്ളിന്റെയുള്ളിലെവിടെയോ ആര്യൻ മേധാവിത്വത്തെക്കുറിച്ചുള്ള എല്ലാ ചരിത്രത്തെയും ചവിട്ടിയരയ്ക്കാൻ ദ്രാവിഡ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ട്. 

രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് നമ്മുടേത്. പുറമേയ്ക്ക്. എല്ലാത്തിനുമപ്പുറം മലയാളികൾ ഇടപെട്ട മേഖലയിലെല്ലാം അവരുടെ ഒരടയാളം ബാക്കിവെച്ചിട്ടുണ്ട്. നമ്മളാണ് ബുദ്ധിശക്തി..മാനവികത..ആർക്കും പിറകിലായിട്ടില്ല. വികസനത്തെ സംബന്ധിച്ച എല്ലാ സർവേകളിലും ഒന്നാമതാകാനുള്ള തിരക്കിൽ എന്തായാലും നമ്മൾ നമ്മുടെ ഹൃദയത്തെ കൈവിട്ടുവെന്നു തോന്നുന്നു. 

ഡിസംബറിൽ റിലീസായ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയിൽ ഒരു അന്യസംസ്ഥാനത്തൊഴിലാളിയാണ് വില്ലൻ.

ബാലചൂഷണമാണ് ചിത്രത്തിന്റെ പ്രമേയം. അറിയാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള ഭയത്തിൻമേൽ ചാടിവീഴുകയെന്നതാണ് ഇവിടെ പ്രവർത്തിക്കുന്ന മനശ്ശാസ്ത്രം. അറിയാത്ത ഒരു മാലാഖയേക്കാൾ നല്ലത് അറിയുന്ന ഒരു ചെകുത്താനെയാണ്. അങ്ങനെയാണ് ഋഷിമാരും ദാർശനികരുമൊക്കെ പറയുന്നത്. 

ഏകദേശം 25 ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികകൾ കേരളത്തിൽ തൊഴിൽ തേടിയെത്തിയിട്ടുണ്ടെന്നാണ് അവസാന കണക്ക്. അവരിൽ ഏറിയകൂറും ആസാമിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും ഒഡിഷയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും ഉള്ളവരാണ്. 

മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി അന്യനാടുകളിലേക്ക് പോകുന്ന മലയാളികളെപ്പോലെത്തന്നെ തങ്ങളുടെ വീടുകളിലെ അടുപ്പെരിയാനാണ് അന്യസംസ്ഥാനത്തൊഴിലാളികളും കേരളത്തിലെത്തുന്നത്. 

കടുത്ത ദാരിദ്ര്യം നിമിത്തമാണ് കോളേജിലെയും സ്‌കൂളിലെയും പഠനം ഇടയ്ക്ക് വെച്ച് നിർത്തി തെക്കൻദേശത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയെത്തുന്നത്.

വിന്ധ്യനപ്പുറത്ത് നിന്നുവരുന്ന ആരെയും മദ്രാസിയെന്ന് വിളിച്ച് കളിയാക്കുന്നവർക്കെതിരെ വിരൽ ചൂണ്ടുന്നതിൽ നാം ഒട്ടും താമസമെടുത്തില്ല. കഴിഞ്ഞ ദിവസമാണ് മല്ലുവെന്ന് വിളിച്ചതിന് ഒരു ചങ്ങാതിക്ക് കലിയിളകിയത്. 

അപ്പോൾ അതേകാരണം കൊണ്ടുതന്നെ മുഴുവൻ കുടിയേറ്റത്തൊഴിലാളിയെയും നമുക്ക് ന്യായമായി കിട്ടിയതുമുഴുവൻ കൊള്ളയടിക്കാനും നമ്മെ കൊല്ലാനും നടക്കുന്ന ഒരു കൂട്ടം കള്ളൻമാരായും കൊലപാതകികളായും മു്ദ്രകുത്തുന്നതുവഴി അതേ കുറ്റം തന്നെയല്ലേ നാം ചെയ്യുന്നത് ?

നമുക്ക് ചുറ്റും മനുഷ്യരെ- അവരിൽ മിക്കവരും ജീവൻ നിലനിർത്താൻ പൊരുതുന്നവരാണ്-  കാണാൻ കഴിയാത്തത്ര രോഗാതുരമനസ്സുള്ളവരായിപ്പോയോ നമ്മൾ?

നമ്മൾ കണ്ടുമുട്ടുന്നവരെയെല്ലാം നല്ലവർ, ചീത്തവർ, തീരെ കൊള്ളാത്തവരെന്ന് വിവേചിക്കേണ്ടത് അത്ര നിർബന്ധമുള്ള സംഗതിയാണോ ?

പുരോഗമനപരമായ സംസ്‌കാരത്തെക്കുറിച്ച് വാചാലമാകുന്ന കേരളം എന്തായാലും അതിദ്രുതം സങ്കുചിതമായ കാഴ്ചപ്പാടുള്ള ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്.  കഠോരഹൃദയരായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഉത്തരദേശങ്ങളിൽ നിന്ന് ഉപജീവനം തേടിയെത്തുന്ന നമ്മുടെ സഹോദരൻമാരുടെ കാര്യത്തിൽ. 

അവർ ആരാണ് എന്നുള്ള കാരണത്താൽ അവരെ അംഗീകരിക്കാൻ ഇത്രയധികം ബുദ്ധിമുട്ടുന്നതെന്തിനാണ്? ഒരുപക്ഷേ, കേരളം ഒരു ഭ്രാന്താലയമെന്ന് വിലയിരുത്തിയ സ്വാമി വിവേകാനന്ദൻ തന്നെയാകണം ഇന്നും ശരി. 

 

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com