2016ലെ തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളുടെ ഭൂതകാലത്തില്‍ നിന്ന് ചില കാര്യങ്ങള്‍ ചികഞ്ഞെടുത്ത് ദ ന്യൂസ്മിനുട്ട് അവതരിപ്പിക്കുകയാണിവിടെ. പില്‍ക്കാല തെരഞ്ഞെടുപ്പുകളെ വലിയ തോതില്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത വളരെ സൂക്ഷ്മവും ലഘുവും എന്നാല്‍ സുപ്രധാനവുമായ മാറ്റങ്ങളുടെ ചരിത്രമാണ് ഞങ്ങളിവിടെ നല്‍കുന്നത.്
മുന്‍ കേന്ദ്രമന്ത്രി ബിജു പട്‌നായിക്കിന്റെ പദ്ധതി നടപ്പായിരുന്നുവെങ്കില്‍ തമിഴ്‌നാടിന്റെ രാഷ്ടര്ീയ ഭൂമിശാസ്ത്രം അപ്പാടെ വ്യത്യസ്തമാകുമായിരുന്നു. ഇപ്പോള്‍ ഒരു വിദൂരസ്വപ്‌നമെന്ന് വിലയിരുത്തപ്പെടാവുന്ന ഒരു കാര്യത്തിനാണ് അദ്ദേഹം ഉദ്യമിച്ചത്. - ഡി.എം.കെയും എ.ഐ.ഡി.എം.കെയും തമ്മിലുള്ള ലയനം.
1979 സെപ്തംബറിലായിരുന്നു അത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലൂടെ ഇന്ത്യ കടന്നുപോയിക്കൊണ്ടിരുന്ന കാലം. അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ട് രണ്ടുകൊല്ലം പിന്നിട്ടു. ചരണ്‍സിങ് ആയിരുന്നു കാവല്‍മന്ത്രിസഭയെ നയിച്ചിരുന്നത്. തന്റെ ഗവണ്‍മെന്റിനുള്ള പിന്തുണ 24ദിവസത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പിന്‍വലിച്ചതുകൊണ്ടായിരുന്നു അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവന്നത്. അതിനും മാസങ്ങള്‍ക്ക് മുന്‍പ് ജനതാപാര്‍ട്ടിയില്‍ നിന്ന് കൂട്ടത്തോടെ കാലുമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ആദ്യത്തെ കോണ്‍്ഗ്രസിതര പ്രധാനമന്ത്രിയായ മൊറാര്‍ജി ദേസായിക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
തമിഴ്‌നാട്ടില്‍ എം.ജി.രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ തന്റെ മുഖ്യന്ത്രി പദവിയിലെ ആദ്യത്തെ രണ്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എ.ഐ.ഡി.എം.കെ ചരണ്‍സിംഗിന്റെ ഗവണ്‍മെന്റിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടുമൊരു തെരഞ്ഞടുപ്പിനെ രാജ്യം അഭിമുഖീകരിക്കേണ്ടി വന്ന ഘട്ടത്തില്‍ എം.ജി.ആര്‍ ഇന്ദിരാഗാന്ധിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊരുങ്ങി. പക്ഷേ സെപ്തംബര്‍ ആറിന് നിശ്ചയിച്ച ഇന്ദിരാഗാന്ധിയുമൊത്തുള്ള എം.ജി.ആറിന്റെ കൂടിക്കാഴ്ച നടന്നില്ല. അപ്പോഴാണ് ബിജു പ്ട്‌നായിക് രംഗപ്രവേശം ചെയ്യുന്നത്.
ജനതാപാര്‍ട്ടി നേതാവായ ബിജു പട്‌നായിക് മൊറാര്‍ജി ദേസായി സര്‍ക്കാരില്‍ ഉരുക്കുവ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീട് ചരണ്‍സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. ഡി.എം.കെ.യുടെ പരമോന്നത നേതാവ് എം. കരുണാനിധിയുമായി ഐക്യം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 70 കളുടെ തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ സവിശേഷ പശ്ചാത്തലത്തിലായിരുന്നു ഇത്. കരുണാനിധിയുടെ മദ്രാസിലുള്ള വസതിയില്‍ വെച്ചാണ് ഡി.എം.കെ-എ.ഐ.ഡി.എം.കെ. ലയനമെന്ന ആശയം പട്‌നായിക് ആദ്യമായി അവതരിപ്പിക്കുന്നത്. 1979 സെപ്തംബര്‍ 12നായിരുന്നു അത്. ആരുടെ ആശയമാണിതെന്ന് ഡി.എം.കെ, നേതാവ് ചോദിച്ചപ്പോള്‍ എം.ജി.ആര്‍. തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നായിരുന്നു പട്‌നായികിന്റെ മറുപടി. എം.ജി.ആറിന് കരുണാനിധിയുടെ വ്യവസ്ഥകളെന്തെല്ലാമെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയുടെ പേരും അണ്ണായുടെ ചിത്രം ആലേഖനം ചെയ്ത എ.ഐ.എ.ഡി.എം.കെയുടെ കൊടിയും നിലനിര്‍ത്തണമെന്നായിരുന്നു കരുണാനിധിയുടെ വ്യവസ്ഥ. എം.ജി.ആറിന് മുഖ്യമന്ത്രിയായി തുടരാമെന്നും എന്നാല്‍ ഏകീകൃതപാര്‍ട്ടിയുടെ അധ്യക്ഷന്‍ താനായിരിക്കുമെന്നും കരുണാനിധി പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞശേഷം പട്‌നായിക് ഡി.എം.കെ. നേതാവിനെ ആലിംഗനം ചെയ്തു. അസാധ്യമായ ഉപാധികളായിരിക്കും കരുണാനിധി മുന്നോട്ടുവെയ്ക്കുകയെന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം പറയുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ചെപ്പോക് ഗസ്റ്റ് ഹൗസില്‍ കരുണാനിധിയും എം.ജി.ആറും തമ്മിലുള്ള കൂടിക്കാഴ്ച ആസൂത്രണം ചെയ്യപ്പെട്ടു. ഡി.എം.കെ. ജനറല്‍ സെക്രട്ടറി പ്രഫ. കെ. അമ്പഴകന്‍, എ.ഐ.എ.ഡി.എം.കെ. നേതാവ് വി.ആര്‍നെടുംചെഴിയന്‍, പണ്‍റുട്ടി രാമചന്ദ്രന്‍ എന്നിവരും ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഒരു മുറിയില്‍ എം.ജി.ആറും കരുണാനിധിയും തമ്മില്‍ മാത്രം കൂടിക്കാഴ്ച നടന്നു. വ്യവസ്ഥകളില്‍ തീരുമാനമായപ്പോള്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ലയനപ്രമേയം പാസ്സാക്കുന്നതിന് താന്താങ്ങളുടെ പാര്‍ട്ടികളുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലുകളുടെ അടിയന്തിരയോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
എന്നാല്‍ തൊട്ടടുത്ത ദിവസം വെല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ എം.ജി.ആര്‍. ലയനത്തെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. മറിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഡി.എം.കെയെ വിമര്‍ശിച്ചുസംസാരിക്കുകയും ചെയ്തു. ഇരുപാര്‍ട്ടികളുടെയും ലയനത്തെക്കുറിച്ചുള്ള പദ്ധതി അങ്ങനെ എന്നെന്നേക്കുമായി സമാധിയടഞ്ഞു.
ആ രഹസ്യയോഗം നടന്ന് മുപ്പതുവര്‍ഷത്തിന് ശേഷം ചെന്നൈയില്‍ വെച്ചു സംഘടിപ്പിക്കപ്പെട്ട ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ എം.ജി.ആറിന്റെ മന്ത്രിസഭാംഗം പണ്‍റുട്ടി രാമചന്ദ്രനാണ് ലയനതീരുമാനം അട്ടിമറിച്ചതെന്ന് കരുണാനിധി പറഞ്ഞു. എം.ജി.ആറുമായി നടത്തിയ കൂടിക്കാഴ്ച അങ്ങേയറ്റം സൗഹൃദപരമായിരുന്നു. 'യോഗത്തിന് ശേഷം എം.ജി.ആര്‍ വെല്ലൂരിലേക്ക് പോയി. കാറില്‍ വെച്ച് എന്തുനടന്നുവെന്ന് എനിക്കറിയില്ല.' കരുണാനിധി പറഞ്ഞു. പക്ഷേ ഒരു അനഭിലഷണിയ വ്യക്തി എം.ജി.ആറിനെ പിന്തിരിപ്പിച്ചുവെന്ന് മാത്രം പറഞ്ഞു. എന്തായാലും ദ്രാവിഡ പാര്‍ട്ടികളുടെ ലയനം എന്ന അദ്ധ്യായം അതോടെ അടഞ്ഞു. പട്‌നായിക്കിനെ സബന്ധിച്ചിടത്തോളം ഇന്ദിരാകോണ്‍ഗ്രസിന്റെ വീണ്ടുമൊരു ഉയര്‍ച്ച തടയുന്നതിനുള്ള തന്റെ ശ്രമത്തിന്റെ പരാജയവുമായി അത്.
News, views and interviews- Follow our election coverage.
Click TN Election Special
Click Kerala Election Special