കയർവ്യവസായത്തിന്റെ ഉയിർത്തെഴുന്നേൽപ്പു കാത്ത് തൃപ്പൂണിത്തുറ

കയർത്തൊഴിലാളിക്ക് അവരുടെ ജോലി ഒരു വരുമാനമാർഗമെന്നതുപോലെ അതൊരു പാരമ്പര്യവുമാണ്.
കയർവ്യവസായത്തിന്റെ ഉയിർത്തെഴുന്നേൽപ്പു കാത്ത് തൃപ്പൂണിത്തുറ
കയർവ്യവസായത്തിന്റെ ഉയിർത്തെഴുന്നേൽപ്പു കാത്ത് തൃപ്പൂണിത്തുറ
Written by:

തൃപ്പൂണിത്തുറയെ കാൽ നൂറ്റാണ്ടോളമായി പ്രതിനിധീകരിക്കുന്ന കെ.ബാബുവിന് വോട്ടർമാർക്കിടയിൽ നല്ല മതിപ്പാണുള്ളത്. എതിർപ്പോടുകൂടിയെങ്കിലും ബാബുവിനെ എതിരാളികൾ പോലും അംഗീകരിക്കുകയും ചെയ്യുന്നു. ഇത്തവണ ബാബുവിനെ എൽ.ഡി.എഫിന് വേണ്ടി നേരിടുന്നത് ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജാണ്. തുറവൂർ വിശ്വംഭരനാണ് ബി.ജെ.പി സ്ഥാനാർത്ഥി.

രണ്ട് പ്രധാനവ്യവസായങ്ങളാണ് മണ്ഡലത്തിലുള്ളത്. മത്സ്യബന്ധനവും കയർ വ്യവസായവും. മത്സ്യബന്ധനത്തിന് അനുകൂലമായി ബാബു നിരവധി നടപടികൾ എടുത്തെന്ന് പൊതുവേ പറയപ്പെടുന്നുവെങ്കിലും കയർ വ്യവസായത്തെ അദ്ദേഹം പാടെ അവഗണിച്ചെന്ന് നാട്ടുകാർ പറയുന്നു. 

മണ്ഡലത്തിൽ ഉദയംപേരൂർ, സൗത്ത് പറവൂർ, പൂത്തോട്ട എന്നിവടങ്ങളിലായി മൂന്ന് കയർ യൂണിറ്റുകളാണുള്ളത്. തുടക്കത്തിൽ പ്രദേശത്ത് നിന്ന് സംഭരിച്ച ചകിരിയാണ് ഈ യൂണിറ്റുകൾ ഉപയോഗിച്ചിരുന്നതെങ്കിലും യൂണിറ്റുകളുടെ വളർച്ചയോടുകൂടി അസംസ്‌കൃതവസ്തുക്കൾ തമിഴ് നാട്ടിൽ നിന്ന് വൻതോതിൽ കൊണ്ടുവരികയായിരുന്നു. കോ-ഓ്പറേറ്റീവ് സൊസൈറ്റികളായിട്ടാണ് അവ പ്രവർത്തിച്ചുവന്നത്. തെരഞ്ഞെടുക്കപ്പെട്ട സമിതികൾക്കായിരുന്നു ഇവയുടെ ഭരണച്ചുമതല. 

' ഒടുവിൽ പൂത്തോട്ടയിലും സൗത്ത് പറവൂരിലുമുള്ള യൂണിറ്റുകൾ അടച്ചുപൂട്ടി. ഭരണസമിതിയുടെ അഴിമതിയും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയുമായിരുന്നു കാരണം. ജോലിക്കാർക്ക് വേതനമില്ലാതെയാകുകയും കന്വനികൾ നഷ്ടത്തിലാകുകയും ചെയ്തു.' കയർത്തൊഴിലാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് സോമനാഥൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

മറ്റ് രണ്ട് യൂണിറ്റുകളും അടച്ചുപൂട്ടിയെങ്കിലും ഉദയംപേരൂരിലെ യൂണിറ്റ് തുടർന്നും പ്രവർത്തിച്ചുപോന്നു.

' രണ്ടുയൂണിറ്റുകളിലുമായി 300 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നല്ല നിലയ്ക്ക് നടന്നുപോരുന്നവയുമായിരുന്നു. ഇപ്പോൾ അവരെല്ലാം ദിവസക്കൂലിക്ക് ജോലിയെടുക്കുന്നു.'

കയർത്തൊഴിലാളിക്ക് അവന്റെ തൊഴിൽ ഒരു വരുമാനമാർഗം മാത്രമല്ല പാരമ്പര്യത്തെ പിൻപറ്റൽ കൂടിയാണ്. 

' തൃപ്പൂണിത്തുറയുടെ പാരമ്പര്യവ്യവസായമാണ് കയർ ഉൽപാദനം. എന്റെ കുലത്തൊഴിലും അതാണ്. എന്റെ മുത്തശ്ശനും കയർത്തൊഴിലാളിയായിരുന്നു. പക്ഷേ വിവിധ കമ്പനികളിലായിരുന്നു സെക്യൂരിറ്റി ഗാർഡിന്റെ ജോലിയാണ് ഞാൻ ഇപ്പോൾ ചെയ്തുവരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായത് വേദനാജനകമാണ്..' സൗത്ത് പറവൂർ യൂണിറ്റിൽ തൊഴിലാളിയായിരുന്ന കെ. ചന്ദ്രൻ പറയുന്നു.

കയർ യൂണിറ്റ് നന്നായി നടന്നിരുന്ന കാലത്ത് തൃപ്തികരമായ ശമ്പളം ലഭിച്ചിരുന്നുവെന്നും ചന്ദ്രൻ കൂട്ടിച്ചേർക്കുന്നു. 

കയർ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥലം വിൽക്കാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും സോമനാഥൻ കൂട്ടിച്ചേർക്കുന്നു. ' ഈ കയർ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥലം വിൽക്കാൻ ഗവൺമെന്റ് ശ്രമം നടത്തി. കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു സർക്കാരിന്. പക്ഷേ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു നീക്കത്തിന് സ്റ്റേ വാങ്ങി..' സോമനാഥൻ പറഞ്ഞു.

ഈ നില തുടരുകയാണെങ്കിൽ ഒരിയ്ക്കൽ ഇവിടെ പുഷ്ടിപ്പെട്ട ഈ വ്യവസായത്തിന്റെ സൂചനകൾ പോലും അവശേഷിക്കില്ലെന്ന്  സി.പി.ഐ. തൃപ്പൂണിത്തുറ ഏരിയാ ഭാരവാഹി പി.വി. ചന്ദ്രബോസ് പറഞ്ഞു. 

'ഈ രണ്ട് യൂണിറ്റുകളും അടച്ചുപൂട്ടിയപ്പോൾ പലരും തൊഴിൽരഹിതരായി. വ്യവസായത്തെ പുനരുദ്ധരിക്കാൻ പ്രദേശത്തെ എം.എൽ.എ എന്ന നിലയ്ക്ക് ഒരു നടപടിയും ബാബു കൈക്കൊണ്ടില്ല. തൃപ്പൂണിത്തുറ ഒരിക്കൽ കയർ ഉത്പാദനരംഗത്ത് പേരെടുത്ത സ്ഥലമായിരുന്നെന്ന് കൂടി ഓർക്കണം..' അദ്ദേഹം പറഞ്ഞു.

ഈ വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് മുൻകൈയെടുക്കുന്നവർക്കേ വോട്ടു ചെയ്യുകയുള്ളൂവെന്ന് തൃപ്പൂണിത്തുറക്കാരും പറയുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com