തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ടി.എൻ.പ്രതാപന്റെ പ്രസ്താവനയോടുള്ള പ്രതികരണം യഥാർത്ഥത്തിൽ തന്റെ തന്നെ പാർട്ടിയിലെ ചില 'ദിനോസറു'കളെ ലക്ഷ്യം വച്ചത്. മെയ് 16ന്റെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക പുറത്തുവരുന്ന അവസരത്തിൽ തന്നെ ഈ ദിനോസറുകൾ മത്സരിക്കുന്നതിൽ കെ.പി.സി.സി. അധ്യക്ഷനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ക്യാംപ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സുധീരന്റെ വിശ്വസ്തനും ഇപ്പോൾ എം.എൽ.എയുമായ പ്രതാപൻ യുവാക്കൾക്ക് വഴിയൊരുക്കാനായി താൻ മത്സരിക്കില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പ്രതാപന്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് സുധീരൻ പറഞ്ഞതിങ്ങനെ:
' വി.എസ്. അച്യുതാനന്ദനെപ്പോലുള്ള നേതാക്കൾക്ക് പ്രതാപൻ മാതൃകയാകേണ്ടതാണ്. ഇപ്പോഴും മത്സരിക്കാനുള്ള വ്യഗ്രതയിലാണ് വി.എസ്. നാലുതവണ മത്സരിച്ച് വിജയിച്ചവർ ഇത്തവണ മത്സരരംഗത്ത് നിന്നു മാറിനിൽക്കുന്നതാണ് നല്ലത്..'
വി.എസിന്റെ സ്ഥാനാർത്ഥിത്വം സി.പി.ഐ. എമ്മും വിശദമായി ചർച്ച ചെയ്തതാണ്. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രിയത കണക്കിലെടുത്ത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കരുത് എന്നാണ് ആ പാർട്ടി തീരുമാനിച്ചത്.
എന്നാൽ കമ്യൂണിസ്റ്റുകാരുടെ കാര്യമവിടെ നിൽക്കട്ടെ, പത്തുതവണ മത്സരിച്ച് ജയിച്ച ഉമ്മൻ ചാണ്ടിയെപ്പോലുള്ള തന്റെ പാർട്ടിയിലെ പഴക്കമേറിയ നേതാക്കളെ സുധീരൻ എന്തുചെയ്യുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.
സ്വന്തം പാർട്ടിക്കകത്ത് എന്നും വിമതനായിരുന്നയാളാണ് ഇപ്പോഴത്തെ കെ.പി..സി.സി. പ്രസിഡന്റ്. മദ്യനിരോധനം എന്ന വാക്കുച്ചരിക്കാൻ കോൺഗ്രസ് നേതാക്കൾ മടിച്ചിരുന്ന ഒരു സമയത്ത് ആ വാക്ക് നിരന്തരം ഉച്ചരിച്ചിരുന്നയാളായിരുന്നു സുധീരൻ. അതുവഴി ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുക എന്ന നയം സ്വീകരിക്കാൻ നേതാക്കളിൽ സമ്മർദം ചെലുത്തുകയാ.യിരുന്നു അദ്ദേഹം.
ഏതായാലും സുധീരന്റെ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ പുതിയ പ്രതിഭകൾക്കായി പഴക്കമേറിയ നേതാക്കൾ മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുപോകുമോ എ്ന്നാണ് കേരളം കാത്തിരുന്ന് കാണേണ്ടത്.